അദ്ധ്യപകരുടെ ആത്മാർത്ഥതയിൽ പഠിച്ച് വളർന്നു: ചീഫ് ജസ്റ്റിസ് സുര്യകാന്ത്

Monday 12 January 2026 12:10 AM IST

ന്യൂഡൽഹി: പരിമിതമായ സാഹചര്യങ്ങളിൽ വളർന്ന തനിക്ക് അദ്ധ്യാപകരുടെ സമർപ്പണവും മുതിർന്നവരുടെ മാർഗനിർദ്ദേശവും ലക്ഷ്യങ്ങൾ നേടാൻ പ്രേരണയായെന്ന് ചീഫ് ജസ്റ്റിസ് സുര്യകാന്ത്. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാടായ ഹരിയാനയിലെ ഹൻസി ജില്ലയിലെത്തിയപ്പോൾ നൽകിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപവും സമ്പത്തും. അന്ന് ട്യൂഷനുകൾ ഇല്ലായിരുന്നു. സ്‌കൂളിൽ അദ്ധ്യാപകർ പ്രതിജ്ഞാബദ്ധരും വിദ്യാർത്ഥികൾ സമർപ്പിതരുമായിരുന്നു. ആവശ്യമെങ്കിൽ,രാത്രിയിലും അവർ അധിക ക്ലാസുകളെടുത്തു.

നാല് സഹോദരന്മാരിൽ ഇളയവനായിരുന്ന തനിക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ അനുവാദം നൽകിയതിനാലാണ് ഇന്ന് ഒരു സ്ഥാനത്ത് എത്തിയത്. സദസിലിരുന്ന പെൺകുട്ടികളോട് നിയമം പഠിച്ച് നല്ല അഭിഭാഷകരാകാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കഴിവുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കൂട്ടായ പിന്തുണ നൽകണമെന്നും അതിനുള്ള ഫണ്ടിനായി താനും സംഭാവന നൽകുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു.