ചന്ദ്രനിലേക്ക് റോക്കറ്റയച്ചാൽ പാവപ്പെട്ടവരുടെ വയറു നിറയില്ല, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി

Sunday 13 October 2019 6:33 PM IST

മുംബയ്: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സർക്കാരിനെതിരെ തുറന്നടിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്തെ യുവാക്കൾ തൊഴിൽ ചോദിക്കുമ്പോൾ ബി.ജെ.പി. സർക്കാർ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നത്. ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലാത്തൂർ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അദ്ദേഹം ചന്ദ്രയാൻ ദൗത്യത്തിലെ കേന്ദ്രത്തിന്റെ അമിത താൽപര്യത്തെ പരിഹസിച്ചത്.

യുവാക്കൾ ജോലി ചെയ്യുമ്പോൾ സർക്കാർ ചന്ദ്രനെ നോക്കാനാണ് പറയുന്നത്. മോദിയും അമിത് ഷായും കൂടി പ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു. മോദിയുടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയെ രാഹുൽ വിമർശിച്ചു. മേക്ക് ഇന്‍ ഇന്ത്യ അല്ല മേക്ക് ഇന്‍ ചൈന യാണ് നടക്കുന്നത്. ചാന്ദ്രദൗത്യത്തെപറ്റിയും ആ‌ർട്ടിക്കിള്‍ 370 നെയും പറ്റി വാതോരാതെ സംസാരിക്കുമ്പോൾ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്.- രാഹുൽ ഗാന്ധി വ്യക്തമാക്കി.

മാദ്ധ്യമങ്ങളും കർഷകരുടെ പ്രശ്‌നങ്ങളിലും തൊഴിലില്ലായ്മയിലും മൂകത പാലിക്കുകയാണ്. 15 കോടീശ്വരുടെ 5.5 ലക്ഷം കോടി രൂപയുടെ കടമാണ് മോദി സർക്കാർ തള്ളിക്കളഞ്ഞത്. ഒപ്പം നോട്ടു നിരോധനത്തിന്റെയും ജി.എസ്.ടിയും നടപ്പാക്കിയതിലൂടെ പാവപ്പെട്ടവന്റെ പണം പണക്കാരന്റെ കീശയിലെത്തിയെന്നും രാഹുൽ ആരോപിച്ചു.