ഇന്നലെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ ...... എം.സി റോഡിൽ വീണ്ടും ചോര തളംകെട്ടുന്നു
കോട്ടയം : എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. നിയമലംഘനം പിടിക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നലെ മോനിപ്പള്ളിയ്ക്ക് സമീപം കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് നീണ്ടൂർ സ്വദേശികളായ മൂന്നു പേരുടെ ജീവനാണ് പൊലിഞ്ഞത്. ചങ്ങനാശേരി മുതൽ മോനിപ്പള്ളി വരെ അപകടമേഖലകൾ നിരവധിയാണ്. പല സ്ഥലങ്ങളും ബ്ലാക്ക് സ്‌പോട്ട് ഏരിയയുമാണ്. കാൽനടയാത്രക്കാരടക്കം വാഹനമിടിച്ച് മരിക്കുന്നതും തുടർക്കഥയാകുകയാണ്. ഒരുമാസം 10 പേരെങ്കിലും അപകടത്തിൽ മരിക്കുന്നു. 10 പേരെങ്കിലും ജില്ലയിൽ എം.സി. റോഡിന്റെ വിവിധ ഭാഗങ്ങളായി അപകടത്തിൽ മരിക്കുന്നുണ്ട്. മോനിപ്പള്ളി - കൂത്താട്ടുകുളം വരെ കൊടുംവളവുകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ദീർഘദൂര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ, തടിലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും അപകടങ്ങളിലേക്കു നയിക്കുന്നതായി കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പറയുന്നു.
പദ്ധതി പരണത്ത്, കണ്ണടച്ച് അധികൃതർ
എം.സി റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെ പട്ടിത്താനം മുതൽ ജില്ലാ അതിർത്തിയായ കൂത്താട്ടുകുളത്തിന് സമീപം ചോരക്കുഴി പാലം വരെയുള്ള അപകടസാദ്ധ്യതാ മേഖല കണ്ടെത്തി പരിഹാര നടപടികളെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാക്കിയ പദ്ധതി പരണത്താണ്. അപകടസാദ്ധ്യത കൂടിയ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ വിവിധ സുരക്ഷാ നടപടികൾ സ്വീകരിക്കാനായിരുന്നു നീക്കം. പക്ഷേ, സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടി ഇല്ല.
ഇവിടം അപകടമുനമ്പ്
മോനിപ്പള്ളി, പട്ടിത്താനം, കുറവിലങ്ങാട്, ഏറ്റുമാനൂർ, സംക്രാന്തി, വെമ്പള്ളി, കാളികാവ്, കാണക്കാരി, നാഗമ്പടം, കോടിമത, സിമന്റ് കവല, ചിങ്ങവനം, കുറിച്ചി, തുരുത്തി, കാന, പാലാത്ര.
അപകടകാരണങ്ങൾ
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മൊബൈൽ ഉപയോഗം
വിശ്രമമില്ലാത്തത് മൂലം ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത്
വഴിവിളക്ക്, സൈൻബോർഡുകളുടെ അഭാവം
ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
''അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിക്കുന്നത്. മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം. കാൽനടയാത്രക്കാർക്ക് പരിഗണന നൽകണം.
(മോട്ടോർ വാഹന വകുപ്പ് അധികൃതർ)