രോഗികളെ വട്ടംകറക്കി സ്‌കാനിംഗ് സെന്ററുകളുടെ ഞായർ അവധി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിംഗിന് ഞായറാഴ്ചയാണ് എത്തുന്നതെങ്കിൽ ആകെ വലഞ്ഞതുതന്നെ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.ടി സ്കാനിംഗും, എം.ആർ.ഐ സ്കാനിംഗും ഞായറാഴ്ചകളിലും ഉണ്ടെങ്കിലും, കിടത്തി ചികിത്സയിലുള്ളവർക്കും മാസങ്ങൾക്കു മുമ്പേ ഡേറ്റ് കിട്ടിയവർക്കും മാത്രമാണ് സൗകര്യം ലഭിക്കുക. അപ്പോൾ പിന്നെ അത്യാവശ്യക്കാർക്ക്
സ്വകാര്യ സ്കാനിംഗ് സെന്ററുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
എന്നാൽ, ഞായറാഴ്ചകളിൽ സ്കാനിംഗ് സെന്ററുകളൊന്നും തുറക്കാറേയില്ല. അപകടത്തിൽപ്പെട്ടോ, മറ്റ് അത്യാവശ്യ സന്ദർഭങ്ങളിലോ സ്കാനിംഗ് ആവശ്യമായിവരുന്നവർ ഇതോടെ നെട്ടോട്ടത്തിലാകും.
മെഡിക്കൽ കോളേജാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന ഭൂരിഭാഗം രോഗികളെയും ഡോക്ടർമാർ സ്കാനിംഗിന് നിർദേശിക്കുക പതിവാണ്.ആശുപത്രിയിൽ അഡ്മിറ്റാകാത്ത രോഗികൾക്ക് സ്വകാര്യ സ്കാനിംഗ് സെന്ററുകളാണ് ആശ്രയം. എന്നാൽ, ഞായറാഴ്ചകളിൽ സ്വകാര്യ സ്കാനിംഗ് സെന്ററുകൾ പ്രവർത്തിക്കാത്തത്
രോഗികളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
രോഗിയുമായി എട്ട്
കിലോമീറ്റർ പോകണം
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ സെന്ററുകൾ ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത് കാരണം സ്കാനിംഗിനായി എട്ട് കിലോ മീറ്ററോളം ആംബുലൻസിലോ, മറ്റുവാഹനങ്ങളിലോ സഞ്ചരിച്ച് ആലപ്പുഴയിലെ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. മെഡിക്കൽ കോളേജാശുപത്രി പരിസരത്തെ സ്കാനിംഗ് സെന്റുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകണമെന്നതാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
ഞായറാഴ്ചകളിൽ സ്കാനിംഗ് സെന്ററുകൾ തപ്പി രോഗികൾ അലയുന്നത് നിത്യസംഭവമാണ്. അത്യാസന്ന നിലയിലുള്ള രോഗികളുടെ ബന്ധുക്കളാണ് ഏറെ വലയുന്നത്. രോഗിയേയും കൊണ്ട് ദീർഘദൂരം സഞ്ചരിച്ച് സ്കാനിംഗ് നടത്തേണ്ട ഗതികോടിലാണ്
-നിസാർ വെള്ളാപ്പള്ളി, പൊതുപ്രവർത്തകൻ