പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റു മരിച്ചു
ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റു മരിച്ചു. ചെന്നൈ കിൽപോങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. രാജമംഗലം സ്വദേശി ആദി(28) ആണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിൽ എത്തിയ അജ്ഞാതസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴ്‌ച അർദ്ധരാത്രിയിലാണ് ഭാര്യയെ കാണാനായി ആദി ആശുപത്രിയിൽ എത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനായി പൊലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിൽ രോഗികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു.
പൊലീസുകാർ കാവൽ നിൽക്കുമ്പോൾ കൊലപാതകം നടന്നത് അതിശയിപ്പിക്കുന്ന സംഭവമാണെന്നും പൊലീസുകാർ തന്നെ കൊലപാതകങ്ങളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. ഇത്തരം കേസുകൾ സ്വതന്ത്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.