ജനനായകന് വീണ്ടും തിരിച്ചടി; മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം, ഹർജി പരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന പേരോടെയെത്തിയ ജനനായകന്റെ റിലീസിന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് വിവരം.
നിർമാതാകളായ കെവിഎൻ പ്രൊഡക്ഷൻസിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗിയാണ് അടിയന്തര സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. പൊങ്കൽ അവധി കഴിഞ്ഞ് ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി പരിഗണിക്കാതിരുന്നത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സെൻസർ ബോർഡിന്റെ (സിബിഎഫ്‌സി) ചെയർമാൻ നൽകിയ ഹർജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീംകോടതി നിരീക്ഷിച്ചു.
ജനുവരി ഒമ്പതിനാണ് ജനനായകൻ യു/എ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ജസ്റ്റിസ് പി ടി ആശയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർമാന്റെ തീരുമാനവും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ അപ്പീലിൽ അന്ന് വൈകീട്ട് തന്നെ ചിത്രത്തിന്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.