നിയമസഭ തിരഞ്ഞെടുപ്പ്; പണിയ സമുദായാംഗത്തെ സ്ഥാനാർത്ഥിയാക്കണമെന്ന്
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ സംവരണ മണ്ഡലങ്ങളിലൊന്നിൽ പണിയ സമുദായാംഗത്തെ സ്ഥാനാർത്ഥിയാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും സന്നദ്ധമാകണമെന്ന് പട്ടികവർഗ സംഘടനാ കൂട്ടായ്മ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് ഇടത്, വലത് മുന്നണികളുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനു കൂട്ടായ്മ കത്ത് നൽകും. പണിയ സമുദായത്തിൽപ്പെട്ടവരാണ് ജില്ലയിലെ പട്ടികവർഗക്കാരിൽ അധികവും. ഒരു ലക്ഷത്തിനടുത്താണ് ഈ വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന പണിയ സമുദായത്തിനു തിരഞ്ഞെടുപ്പുകളിൽ അർഹമായ പരിഗണന ഇടത്, വലത് മുന്നണികൾ നൽകുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുവരുമ്പോൾ പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ കുറുമ, കുറിച്യ വിഭാങ്ങളിൽപ്പെട്ടവരെയാണ് സി.പി.എമ്മും കോൺഗ്രസും പരിഗണിക്കുന്നത്. ഈ സ്ഥിതിക്ക് അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും മാറ്റം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാസമ്പന്നരും പൊതുരംഗത്ത് പ്രവർത്തിക്കുന്നതുമായ പണിയ സമുദായാംഗങ്ങൾ ജില്ലയിൽ നിരവധിയാണ്. പാർട്ടികളും മുന്നണികളും ആവശ്യപ്പെട്ടാൽ അവരെ ചൂണ്ടിക്കാണിക്കാൻ കൂട്ടായ്മ തയാറാണ്. പണിയ സമുദായാംഗം നിയമസഭയിലെത്തുന്നത് പ്രാക്തന ഗോത്ര വിഭാഗങ്ങളിലേതടക്കം പട്ടികവർഗക്കാരുടെ ഉന്നമനത്തിന് ഗുണം ചെയ്യും. അടിയ സമുദായാംഗവും ജനാധിപത്യ രാഷ്ടീയ പാർട്ടി നേതാവുമായ സി.കെ. ജാനു ജില്ലയിലെ സംവരണ മണ്ഡലങ്ങളിലൊന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ പിന്തുണ നൽകുന്നതിൽ കൂട്ടായ്മ ആലോചിച്ചു തീരുമാനമെടുക്കും. വാർത്ത സമ്മേളനത്തിൽ ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് ഡോ. കെ. അമ്മിണി, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കമല ഏച്ചോം, കാട്ടുനായ്ക്കൻ അടിയൻപണിയൻ ഊരാളി, വെട്ടുക്കുറുമൻ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അശോക്കുമാർ മുത്തങ്ങ, ദേവകി വള്ളിയൂർക്കാവ്, സജി ബേഗൂർ എന്നിവർ പറഞ്ഞു.