ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല, പത്തുവർഷമായി കേരളത്തിൽ സംഘർഷങ്ങളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം സംസ്ഥാനത്ത് ഒരു വർഗീയ സംഘർഷവും ഉണ്ടാകാതിരുന്നത് സർക്കാരിന്റെ ഭരണനേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ മതേതരത്വത്തിൽ ഊന്നിയ ശക്തമായ നിലപാടിന്റെ കരുത്തുകൊണ്ടാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള മുസ്ളീം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമായിരിക്കുകയാണ്. ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ല. അത് രൂപം കൊള്ളുകയാണെങ്കിൽ വർഗീയതയെ ശക്തിപ്പെടുത്തും. അത് ഞങ്ങൾ നേരിട്ടുകൊള്ളാമെന്ന് ന്യൂനപക്ഷം വിചാരിച്ചാൽ ആത്മഹത്യാപരമെന്നേ പറയാനുള്ളൂ.ഏത് വർഗീയതയാണെങ്കിലും മൃദുസമീപനം പാടില്ല. സംഘടനാപരമായ തർക്കങ്ങൾ കൊണ്ടുള്ള ആക്രമണങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ സംഘർഷങ്ങളില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് നിലപാട് എടുത്തതിനാലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. .
പൗരത്വ ഭേദഗതിനിയമം വിവേചനത്തിന്റെ ഉദാഹരണമാണ്. രാജ്യവ്യാപകമായി മുസ്ലിം ജനവിഭാഗം വേട്ടയാടപ്പെടുകയാണ്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയും അക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ വന്ന മതപരിവർത്തനനിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള കാരണമായി.
വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി. ഓട്ടിസം,സെറിബ്രൽ പാൾസി ബാധിതരായ 1000കുഞ്ഞുങ്ങൾക്ക് ഒരു വർഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ രിഫാ ഇകെയർ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ അദ്ധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിശിഷ്ടാതിഥിയായി. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി, പേരോട് അബ്ദുൽറഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു. മന്ത്രി ജി.ആർ.അനിൽ,ശശി തരൂർ എം.പി, രമേശ് ചെന്നിത്തല,കർണാടക സ്പീക്കർ യു.ടി.ഖാദർ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാത്യു മാർ സിൽവാൽവാനിയോസ് എപ്പിസ്കോപ്പ, ഗുരുരത്ന ജ്ഞാനതപസ്വി,എൻ.അലിഅബ്ദുള്ള, ഡോ.എ.പി.അബ്ദുൽ ഹക്കിം അസ്ഹരി ,സയ്യിദ് മുനീർ അഹ്ദൽ,നിസാർ സഖാഫി ഒമാൻ,എ.സൈഫുദ്ദീൻ ഹാജി ,മുസ്തഫ കൂടല്ലൂർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിദ്ദിഖ് സഖാഫി എന്നിവർ പങ്കെടുത്തു.