ഓപ്പറേഷൻ 'ഷോർട്ട് സർക്യൂട്ട്': കെ.എസ്.ഇ.ബിയിൽ വിജിലൻസ് റെയ്ഡ്
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ ഓപ്പറേഷൻ 'ഷോർട്ട് സർക്യൂട്ട്" എന്ന പേരിൽ വിജിലൻസിന്റെ സംസ്ഥാനതല റെയ്ഡ്. കരാർ ജോലികളുടെ ടെൻഡർ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായും കരാറുകാരിൽ നിന്ന് കമ്മിഷനും കൈക്കൂലിയും കൈപ്പറ്റുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. കരാർ ജോലികളിൽ മതിയായ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നതിനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ നൽകുന്നതായും ഇത് കണ്ടെത്താതിരിക്കാൻ മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാട്ടി മാറ്റി സ്ഥാപിക്കുന്നതായും വിജിലൻസിന് വിവരം കിട്ടി. ഇത് ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ റെയ്ഡ് നടത്താൻ വിജിലൻസ് മേധാവി മനോജ് എബ്രഹാം നിർദ്ദേശിച്ചത്.