ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസക്തി

Sunday 18 January 2026 12:57 AM IST

(യോഗനാദം 2026 ജനുവരി 16 ലക്കം എഡിറ്റോറിയൽ)

സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളിലും അര നൂറ്റാണ്ടിലേറെ നടന്ന നിയമനങ്ങൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു. ബന്ധുത്വവും ജാതിയും പാർട്ടിയും സാമ്പത്തിക നേട്ടങ്ങളും സ്വാർത്ഥ താത്പര്യങ്ങളും മാത്രമായിരുന്നു ഈ നിയമനങ്ങളിലെ യോഗ്യത. അർഹരായ ആയിരക്കണക്കിന് യുവജനങ്ങൾ കണ്ണീരോടെ ഈ അനീതികൾ കണ്ടു നിൽക്കേണ്ടി വന്നു. പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗക്കാർക്ക് ബാലികേറാ മലയായിരുന്നു ദേവസ്വം ക്ഷേത്രങ്ങളും സ്ഥാപനങ്ങളും. ജീവനക്കാരുടെ കണക്കെടുത്താൽ ഇപ്പോഴും സവർണരായ ജീവനക്കാരാണ് ദേവസ്വം ബോർഡുകളിലെ സിംഹഭാഗവും. പ്രത്യേകിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ.

സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും അന്ന് ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും അതത് കാലത്തെ സർക്കാരുകളെ നയിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളാണ്. ഈ നിയമനക്കൊള്ള അവസാനിപ്പിക്കാനും സംവരണ തത്വങ്ങൾ നടപ്പിലാക്കാനും ഉമ്മൻചാണ്ടി സർക്കാരാണ് 2014ൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനനസ് കൊണ്ടുവന്നത്. 2015ൽ നിയമസഭ പാസാക്കിയതോടെ ഈ സംവിധാനം നിലവിൽ വന്നു. ബോർഡുവഴിയുള്ള നിയമനങ്ങൾ ആരംഭിച്ചത് പ്രഥമ പിണറായി സർക്കാരാണ്. അന്നുതുടങ്ങി ദേവസ്വം ബോർഡുകളിലെ പാരമ്പര്യാവകാശ തസ്തികകൾ അല്ലാത്ത ഒഴിവുകളിലേക്ക് വിജ്ഞാപനം ഇറക്കി പരീക്ഷയും അഭിമുഖവും നടത്തി സംവരണചട്ടങ്ങൾ പാലിച്ച് നിയമന ശുപാർശ നൽകി വന്നത് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ്. യദുകൃഷ്ണൻ എന്ന പട്ടികജാതിക്കാരനായ യുവാവ് 2017ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ പൂജാരിയായി ജോലിയിൽ പ്രവേശിച്ചത് വലിയ ചരിത്രസംഭവമായി സംസ്ഥാന സർക്കാരും സമൂഹവും ആഘോഷിച്ചത് കേരളം മറന്നിട്ടില്ല. ദേവസ്വം ബോർഡുകളുടെ ചരിത്രത്തിൽ സുതാര്യമായ നിയമനങ്ങൾ നടന്നത് കേരള പബ്ളിക് സർവ്വീസ് കമ്മിഷന് സമാനമായ രീതിയിൽ പ്രവർത്തിച്ച കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വരവോടെയാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇത്രയും സൂചിപ്പിക്കാൻ കാരണം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നിലനിൽപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഒരു വിധി കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ സാഹചര്യമാണ്.

ഗുരുവായൂർ ദേവസ്വം എംപ്ളോയീസ് യൂണിയൻ കോൺഗ്രസും ഒരു ജീവനക്കാരനും നൽകിയ കേസിൽ ജനുവരി 9ൽ ഉണ്ടായ വിധിയോടെ ഗുരുവായൂർ ദേവസ്വം ബോർഡ് കേരള റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരപരിധിയിൽ നിന്ന് പുറത്തായി. റിക്രൂട്ട്മെന്റ് ബോർഡിന്റെ ആധാരശിലയായ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിന്റെ വകുപ്പ് 9 ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് വിഎം.ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചു. ഇനി ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരമാണ് അവിടെ നിയമനം. 38 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ബോർഡ് വഴി പുരോഗമിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ വിവിധ നിയമന നടപടിക്രമങ്ങളെല്ലാം തന്നെ റദ്ദാക്കി. നടത്തിയ നിയമനങ്ങൾക്ക് വിധി ബാധകമല്ല. പുതിയ നിയമനങ്ങൾക്കായി പ്രത്യേക കമ്മിറ്റിയെയും ഹൈക്കോടതി നിയോഗിച്ചു. നിയമനം സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരം റിട്ട. ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ തലവനും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററും അഡ്വ.കെ. ആനന്ദ് അംഗവുമായി സമിതിയ്ക്കും രൂപം നൽകി. റിട്ട. ജസ്റ്റിസിന് മാസം ഒരു ലക്ഷം രൂപയും അഡ്വ.ആനന്ദിന് അരലക്ഷം രൂപയും പ്രതിഫലവും നിശ്ചയിച്ചു.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഉദ്ദേശലക്ഷ്യം ഈ വിധിയോടെ അനിശ്ചിതത്വത്തിലാണ്. നിയമനിർമ്മാണത്തിലെ ന്യൂനതകളാകാം കാരണം. നിയമത്തിന്റെ ലക്ഷ്യത്തെക്കാളും അതിന്റെ നിയമസാധുതയാണ് ഹൈക്കോടതി വിലയിരുത്തുക. നിയമനിർമ്മാണത്തിൽ എന്തെങ്കിലും പിഴവുകളുണ്ടായെങ്കിൽ എത്രയും വേഗം അത് പരിഹരിക്കുക മാത്രമാണ് ഇനി പോംവഴി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി. പുതിയ നിയമനിർമ്മാണത്തിനോ പരിഷ്കരണത്തിനോ ഈ സർക്കാരിന് സമയം ലഭിക്കാൻ ഇടയില്ല. അതിനുള്ളിൽ ഒട്ടേറെ നിയമനങ്ങൾ ഗുരുവായൂർ ദേവസ്വം നേരിട്ട് നടത്തേണ്ടി വരും. ഹൈക്കോടതി ഉത്തരവിൽ സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും മറ്റും സൂചിപ്പിക്കാത്തതുകൊണ്ട് സംവരണം നടപ്പാക്കപ്പെടുമോ എന്നതിൽ വ്യക്തതയുമില്ല. ഉദ്യോഗാർത്ഥികളുടെ ആശങ്കകളേക്കാൾ ഉപരി ദേവസ്വം നിയമനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

1978ലെ ഗുരുവായൂർ ദേവസ്വം ആക്ടിന് അംഗീകാരം നൽകിയത് രാഷ്ട്രപതിയാണ്. രാഷ്ട്രപതി ഒപ്പുവച്ച നിയമത്തിനു മുകളിൽ സാധുത ലഭിക്കണമെങ്കിൽ ദേവസ്വം റിക്രൂട്ട്മെന്റ് ആക്ടിനും രാഷ്ട്രപതിയുടെ അംഗീകാരം അനിവാര്യമായിരുന്നുവെന്ന് വിധിയിൽ പറയുന്നു. ഈ വൈതരണിയിൽ നിന്ന് കരകയറണമെങ്കിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും സംസ്ഥാന സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കണം, ഹൈക്കോടതി വിധിക്ക് സ്റ്റേ വാങ്ങണം. അപ്പീൽ നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പതിവ് നൂലാമാലകൾ ഇക്കാര്യത്തിൽ ഉണ്ടാകാതെ നോക്കണം. പിന്നാക്ക, പട്ടികജാതി വിഭാഗങ്ങൾ പതിറ്റാണ്ടുകൾ അകറ്റിനിറുത്തപ്പെട്ട ദേവസ്വം സംവിധാനത്തിലും സമൂഹത്തിലും വിധിയിൽ ആഹ്ളാദിക്കുന്നവർ ഉണ്ടാകും. എന്നാൽ ഈ വിധികൊണ്ട് സാമൂഹ്യനീതി നിഷേധിക്കപ്പെടാൻ അവസരം സൃഷ്ടിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും ഒപ്പം തന്നെ കേരള റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിൽ ന്യൂനതകളുണ്ടെങ്കിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാനും യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങൾ ഉണ്ടാകണം.