അയൽക്കാർ തമ്മിൽ അടി; യുവാവ് കുത്തേറ്റു മരിച്ചു

Monday 19 January 2026 1:46 AM IST

കൊല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. നാലുപേർക്ക് പരിക്ക്. കേരളപുരം ഗവ. ഹൈസ്കൂളിന് സമീപം മുണ്ടൻചിറ മാടൻകാവ് ജിതീഷ് ഭവനത്തിൽ ജിജികുമാർ, ഷീല ദമ്പതികളുടെ മകൻ സജിത്താണ് (25) മരിച്ചത്. സഹോദരൻ സുജിത് (19) ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിംഗ് തൊഴിലാളിയായ സജിത്ത് രണ്ടുമാസം മുമ്പാണ് വിവാഹിതനായത്. നെടുമ്പന സ്വദേശി സുനിൽ രാജ് (38), ഇടപ്പനയം നൈജു ഭവനിൽ ഷൈജു (40), തിരുവനന്തപുരം നടയറ സനോജ് സദനത്തിൽ പ്രസാദ് (46), നെടുമ്പന ആനന്ദ ഭവനിൽ അനന്തു (29), ഇടപ്പനയം അതുൽ നിവാസിൽ അതുൽ (22), ഇടപ്പനയം സ്വദേശി അഖിൽ (24) എന്നിവരെ പിടികൂടി. പ്രതികളിൽ ഒരാളായ ശിവദാസൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നെടുമ്പന ഇടപ്പനയത്ത് ഞായറാഴ്ച പുലർച്ചെ ഒന്നോടെ ആയിരുന്നു സംഭവം. ശനിയാഴ്ച രാത്രി പത്തരയോടെ നെടുമ്പന ചങ്ങാതിമുക്കിനു സമീപം ഇടപ്പനയം വടക്കടത്ത് ഏലാ റോഡിലാണ് സംഘർഷത്തിന്റെ തുടക്കം. സജിത്തിന്റെ പിതൃസഹോദരൻ പവിത്രനും അയൽവാസികളും തമ്മിൽ സംഘർഷം നടക്കുന്നതറിഞ്ഞ് സജിത്തും സഹോദരനും മറ്റൊരാൾക്കൊപ്പം ബൈക്കിൽ സ്ഥലത്തെത്തി. കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. വിവരം അറിഞ്ഞെത്തിയ കണ്ണനല്ലൂർ പൊലീസ് ഇരുകൂട്ടരെയും പിരിച്ചുവിട്ടെങ്കിലും. പിന്നീട് സംഘടിച്ചെത്തിയ സംഘങ്ങൾ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. രാത്രി പന്ത്രണ്ടരയോടെ സജിത്തിനും സുജിത്തിനും കുത്തേറ്റു. സംഭവത്തിൽ അക്രമിസംഘത്തിലെ രണ്ടുപേർക്ക് പരിക്കേറ്റു; കഴിഞ്ഞ ദീപാവലിയുടെ തലേ ദിവസം പൂത്തിരി കത്തിച്ചതിന്റെ പേരിൽ പവിത്രനെയും കുടുംബത്തെയും അയൽവാസി ആക്രമിക്കുകയും ആക്രമണ ശേഷം പവിത്രന്റെ പേരിൽ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പവിത്രന്റെ വീട്ടിലെ നായ അയൽവാസിയായ സുനിൽ രാജിന്റെ മകളെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. സജിത്തിന്റെ മൃതദേഹം വൈകിട്ട് അഞ്ചോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ശ്രുതി