വേതനമെവിടെ, 'വിശുദ്ധി സേന'യ്ക്കും വിശപ്പുണ്ട് !
എരുമേലി : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേർന്ന എരുമേലിയിൽ ശുചീകരണത്തിന് ചുക്കാൻപിടിച്ച വിശുദ്ധിസേനാംഗങ്ങൾ വേതനത്തിനായി തെരുവിൽ. എരുമേലിയുടെ മണ്ണ് ശുദ്ധിയോടെ കാത്തുസൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളികളായ 125 പേരാണ്
വിലയമ്പലത്തിന് മുന്നിൽ പ്രതിഷേധിച്ചത്. 35 ദിവസത്തെ 19500 രൂപ വീതമാണ് ഇവർക്ക് ലഭിക്കാനുള്ളത്. ദേവസ്വം ബോർഡ് ജില്ലാ ഭരണകൂടത്തിന് വേതനം നൽകാനുള്ള പണം നൽകിയതാണ്. കളക്ടറേറ്റിൽ നിന്ന് എരുമേലി സി. എച്ച്.സി മെഡിക്കൽ ഓഫീസറുടെ പക്കലേക്ക് ഇത് എത്തണം. ഇതിന് ശേഷമേ വിശുദ്ധി സേനയ്ക്ക് പണം കൈമാറൂ.വേതനം വൈകിപ്പിക്കുന്നതിന്റെ കാരണം അറിയില്ലെന്ന് തൊഴിലാളികൾ പറയുന്നു.
നാട്ടിലേക്ക് പോകാൻ പണമില്ല
മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയിൽ ജോലിയെടുക്കാൻ ലഭിക്കുന്ന ഭാഗ്യത്തിനൊപ്പം വേതനം കുടുംബത്തിലെ ആവശ്യങ്ങൾക്കും ഉപകാരപ്പെട്ടിരുന്നു. നാട്ടിലോട്ട് തിരികെ പോകാൻ പോലും തങ്ങളുടെ കൈവശം പണമില്ലന്നാണ് ഇവരുടെ പരാതി. യഥാസമയം പണം ലഭ്യമായില്ലെങ്കിൽ തങ്ങളുടെ ഉറക്കമാണ് കെടുന്നതെന്ന് ഇവർ പറയുന്നു. ഇതിനായി ഇനി എത്ര ഓഫീസുകൾ കയറിയിറങ്ങണമെന്ന ചോദ്യവും ഉയരുന്നു.
''വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിയന്തരമായി ശമ്പളം നൽകാനുള്ള നടപടികൾ സ്വീകരിക്കും.
അധികൃതർ
''ചെയ്ത ജോലിയുടെ കൂലിയാണ് ഞങ്ങൾ ചോദിക്കുന്നത്. ഞങ്ങൾക്കും കുടുംബമുണ്ട്. രാപ്പകൽ പണിയെടുത്തിട്ടാണ് മാലിന്യം ഒരുപരിധിവരെ നീക്കം ചെയ്യാനായത്.
തൊഴിലാളികൾ