' തൊടുപുഴ നഗരം ഉറങ്ങുന്നില്ല ഓഫറുകൾ തീരുന്നില്ല'
വമ്പൻ ഓഫറുകളുമായി വ്യാപാരികളുടെ നൈറ്റ് സെയിൽ
തൊടുപുഴ: വ്യാപാരോത്സവ് - 2026ന്റെ ഭാഗമായി, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 24ന് നൈറ്റ് സെയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൻ ഓഫറുകളുമായി വമ്പിച്ച നൈറ്റ് സെയിലാണ് അരങ്ങേറുന്നത്.തൊടുപുഴ നഗരം ഉറങ്ങുന്നില്ല ഓഫറുകൾ തീരുന്നില്ല' എന്ന ആപ്തവാക്യവുമായി തൊടുപുഴ മുനിസിപ്പാലിറ്റിയുടെയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ടെക്സ്റ്റയിൽസ്, മൊബൈൽ ഷോപ്പ്, ഹൈപ്പർ മാർക്കറ്റ്, ഹോം അപ്ലൈൻസസ് ,റെസ്‌റ്റോറന്റുകൾ, ഫുട്‌വെയർ, ഫർണിച്ചർ ഷോപ്പുകൾ, മെഡിക്കൽ ഷോപ്പുകൾ, ഇലക്ട്രിക്ക് ഷോപ്പുകൾ, ടോയ്സ് ഷോപ്പുകൾ തുടങ്ങി- തട്ടുകട മുതൽ സൂപ്പർ മാർക്കറ്റ് വരെയുള്ള വിവിധ മേഖലകളിലെ സ്ഥാപനങ്ങൾ ശനിയാഴ്ച രാത്രിയിൽ തുറന്നു പ്രവർത്തിക്കുന്നതും വമ്പിച്ച ഓഫറുകൾ നൽകുന്നതുമാണ്. തൊടുപുഴ മുനിസിപ്പൽ പാർക്കും രാത്രി ഒന്നുവരെ തുറന്ന് പ്രവർത്തിക്കും. നൈറ്റ് സെയിലിന്റെ ഭാഗമായി വാങ്ങുന്ന സാധനങ്ങൾക്ക് 5ശതമാനം മുതൽ 50ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും. വ്യാപാരോത്സവ് - 2026ന്റെ സമ്മാന കൂപ്പണുകൾ എല്ലാ കസ്റ്റമേഴ്സിനും നിബന്ധനകളില്ലാതെ നൽകും.കൊച്ചി നഗരത്തിന്റെ ഉപഗ്രഹ നഗരമായി മാറിക്കൊണ്ടിരിക്കുന്ന തൊടുപുഴയിലെ വാണിജ്യമേഖലക്ക് പുത്തനുണർവ് നൽകുന്ന ഈ നൂതന വ്യാപാര ഉദ്യമത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും വ്യാപാരികളുടെയും പിന്തുണയുണ്ടാവുമെന്ന് വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, ഭാരവാഹികളായ നാസർ സൈര, ഷെരീഫ് സർഗം, ലിജോൺസ് ഹിന്ദുസ്ഥാൻ, ഷിയാസ് എംപീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.