കാലിലെ പരിക്ക്: തെറ്റിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക

Tuesday 20 January 2026 12:33 AM IST
ചാരായക്കുണ്ട് മേഖലയിൽ അവശനിലയിൽ നിലകൊള്ളുന്ന തെറ്റിക്കൊമ്പൻ.

  • വെറ്ററിനറി സർജൻ ഇന്ന് വാഴാനിയിലെത്തും

വടക്കാഞ്ചേരി: വാഴാനി ഡാം റിസർവോയറിന് സമീപം ചാരായക്കുണ്ട് മേഖലയിൽ മുൻ കാലിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ തെറ്റിക്കൊമ്പന്റെ ആരോഗ്യനിലയിൽ ആശങ്ക. ഇടതുകാലിൽ നിന്ന് പഴുപ്പ് ഒഴുകി അവശനിലയിലായ കൊമ്പന് നടക്കാനും തീറ്റയെടുക്കാനുമാകുന്നില്ല. വേദന അസഹനീയമാകുമ്പോൾ ഡാം ജലാശയത്തിലിറങ്ങി മുങ്ങിക്കയറുകയാണ്. മദപ്പാടിന്റെ ലക്ഷണമുള്ളതായും സംശയിക്കുന്നു. കൂട്ടാനകളുടെ കുത്തേറ്റാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വാഴാനി ഡാം കെട്ടിന് സമീപത്തു നിന്ന് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് ആന നിൽക്കുന്ന പീച്ചി വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള പ്രദേശത്തേക്ക്. ജലാശയത്തിലൂടെ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. ചികിത്സ ഉറപ്പാക്കാൻ ആനയെ മയക്കുവെടി വച്ച് പിടികൂടേണ്ടി വരും. അതിന് മുന്നോടിയായി ഇന്ന് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പരിശോധന നടത്തും. കോടനാട് നിന്നുള്ള ഡോ: ബിനോയ് ആണ് പരിശോധിക്കുക. ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും തിരക്കുമൂലം പരിശോധന ഇന്നത്തേയ്ക്കു മാറ്റി.

കൊമ്പന്റെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ പീച്ചി വന്യജീവി സങ്കേതത്തിലെ അസി. വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചാരായക്കുണ്ടിലെത്തി. കുട്ടവഞ്ചിയിൽ 40 മിനിറ്റോളം സഞ്ചരിച്ചാണ് ഇവരെത്തിയത്. വനപാലകരായ എൻ.എ.ബാബു, കെ.എസ്.ബിനു, ജെ.എസ്.ജോമോൻ, കെ.ആർ.ജിനോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.