പാൽ ഉത്പാദനത്തിൽ സംസ്ഥാനത്തിന് റെക്കാഡ് നേട്ടം: മുഖ്യമന്ത്രി
കൊല്ലം: സംസ്ഥാനം പാൽ ഉത്പാദനത്തിൽ റെക്കാഡ് വളർച്ച കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശ്രാമം മൈതാനത്ത് ക്ഷീരസംഗമം 'പടവ് 2026' സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വലുതാണ്. കാർഷിക കേരളത്തിന്റെ സുസ്ഥിര വികസന വാഗ്ദാനമായി ക്ഷീരമേഖല ഉയർന്നു. പാലിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം അടുക്കുകയാണ്. നവകേരള നിർമ്മാണത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ ആധുനികവത്കരണം ആവശ്യമാണ്. ശാസ്ത്രീയമായ പരിപാലനരീതികൾ കൂടുതലായി അവലംബിക്കണം. ഓട്ടോമാറ്റിക് മിൽക്കിംഗ് യന്ത്രങ്ങളും ഗ്രാമങ്ങളിലടക്കം സാധാരണമാകാൻ വ്യവസായവകുപ്പുമായി ചേർന്ന് ക്ഷീരവികസന വകുപ്പ് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. എം.മുകേഷ് എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, പി.എസ്. സുപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, കളക്ടർ എൻ. ദേവിദാസ്, മിൽമ ചെയർപേഴ്‌സൺ കെ.എസ്.മണി, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം തുടങ്ങിയവർ പങ്കെടുത്തു