അയ്യങ്കുന്നിൽ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കർമ്മപദ്ധതി ജനജാഗ്രതാസമിതി യോഗം ചേർന്നു

Tuesday 20 January 2026 9:38 PM IST

ഇരിട്ടി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ വികസന രേഖയും കർമ്മപദ്ധതിയും അവതരിപ്പിച്ചു. ഇന്നലെ രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ജനജാഗ്രതാസമിതി യോഗത്തിലാണ് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി അവതരിപ്പിച്ചത്. കണ്ണൂർ ഡിവിഷൻ തല ലാൻഡ്‌സ്‌കേപ്പ് പ്ലാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻരാജും പഞ്ചായത്ത് തല പ്ലാൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപ്പോയിലും അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ . നിതിൻരാജ് അദ്ധ്യക്ഷത

വഹിച്ചു.ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി, ഹെൽത്ത് ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസ് പ്രതിനിധി, പൊലീസ്, എസ്.ടി പ്രൊമോട്ടർ, വി.എസ്.എസ് പ്രസിഡന്റുമാർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തീരുമാനങ്ങൾ

സോളാർ തൂക്കുവേലികളുടെ നിർമ്മാണം വേഗത്തിലാക്കും

ജനവാസ മേഖലകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും

സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ വെട്ടിത്തെളിക്കും

ഫെൻസിംഗ് അറ്റകുറ്റപ്പണികൾക്കായി റിപ്പോർട്ട് സമർപ്പിക്കും.

പരാതികൾ കേൾക്കാൻ ലെയ്‌സൺ ഓഫീസർ

വനമേഖലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് ഈഡനെ അയ്യങ്കുന്ന് പഞ്ചായത്തിലെ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസറായി തിരഞ്ഞെടുത്തു. വനംവകുപ്പും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള പാലമായി പ്രവർത്തിക്കുക, പരാതികളിൽ അടിയന്തര ഇടപെടൽ നടത്തുക, വികസന രേഖയിൽ വനം-വന്യജീവി സംരക്ഷണ പദ്ധതികൾ ഉൾപ്പെടുത്താൻ സഹായിക്കുക എന്നിവയാണ് ലെയ്‌സൺ ഓഫീസറുടെ പ്രധാന ചുമതലകൾ.

ഫോട്ടോ