ശബരിമല സ്വർണക്കൊള്ള: നിർ‌ണായക നീക്കവുമായി ഇഡി, 1. 3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു, സ്വർണക്കട്ടി പിടിച്ചെടുത്തു

Wednesday 21 January 2026 7:21 PM IST

കൊച്ചി : ശബരിമല സ്വ‌ർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ നിർണായക നീക്കവുമായി ഇ.ഡി. കേസിലെ പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്തുക്കൾ ഇ. ഡി മരവിപ്പിച്ചു. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇ,ഡി അറിയിച്ചു. സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേകൾ കണ്ടെത്തിയെന്നും ഇ.ഡിയുടെ പ്രത്സാവനയിൽ പറയുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019നും 2024നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇ.ഡി കസ്റ്റഡിയിലെടുത്തു.

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ കൊച്ചി സോണൽ ഓഫീസിലെ ഇ.ഡി ഉദ്യോഗസ്ഥരാണ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥർ. മുൻ ക്ഷേത്ര ഭരണാധികാരികൾ, സ്വകാര്യ സ്പോൺസർമാർ, ജുവലറികൾ എന്നിവർ ഉൾപ്പെട്ട ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കേരള പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം. ദ്വാരപാലക വിഗ്രഹ ഘടകങ്ങൾ, പീഠങ്ങൾ, ശ്രീകോവിലിവ്റെ വാതിൽ ഫ്രെയിം പാനലുകൾ എന്നിവയുൾപ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വർ‌ണം പൂശിയ വസ്തുക്കൾ ഔദ്യോഗിക രേഖകളിൽ വെറും ചെമ്പ് തകിടുകൾ ആണെന്ന് മനഃപൂർവം തെറ്റായി രേഖപ്പെടുത്തി, 2019-2025 കാലയളവിൽ ക്ഷേത്ര പരിസരത്ത് നിന്ന് അനധികൃതമായി മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി പറയുന്നു.