ലിവ് ഇൻ ബന്ധത്തിൽ ഭാര്യാപദവി നൽകണം: ഹൈക്കോടതി
ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ലിവ് ഇൻ ബന്ധങ്ങളിലുള്ള പുരുഷന്മാർ, ബന്ധം വഷളാകുമ്പോൾ സ്ത്രീയുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന അസ്വസ്ഥതാപരമായ പ്രവണതയുണ്ടെന്നും കോടതി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ലിവ് ഇൻ റിലേഷനെ ഗന്ധർവ വിവാഹമെന്ന രീതിയിലാണ് മധുര ബെഞ്ച് നിരീക്ഷിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധം പുലർത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു നിരീക്ഷണം.
ലിവ് ഇൻ ബന്ധത്തിലായിരുന്ന ഇയാൾ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗിക ബന്ധം പുലർത്തുകയും അതിനുശേഷം വിവാഹത്തിന് വിസമ്മതിക്കുകയുമായിരുന്നു. തുടർന്നാണ് യുവതി പരാതി നൽകി. 2014ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഹൈക്കോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം നൽകിയശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന പ്രവണതയെയും കോടതി വിമർശിച്ചു. ഇന്ത്യൻ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ട പ്രണയ വിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ കണ്ണിലൂടെ വീക്ഷിച്ച് ലിവിൻ റിലേഷനിലെ സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണമെന്നും ഇതുവഴി അവർക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.