രാജസ്ഥാൻ സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം, ആരവല്ലിയിൽ അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം
സ്റ്റേ നീട്ടി
ന്യൂഡൽഹി: ആരവല്ലി മലനിരകളിൽ അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാജസ്ഥാൻ സർക്കാരിന് കർശന നിർദ്ദേശം നൽകി സുപ്രീംകോടതി. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കണം. ചിലയിടങ്ങളിൽ ഇപ്പോഴും അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ കോടതിയെ അറിയിച്ചപ്പോഴാണിത്. അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് രാജസ്ഥാൻ സർക്കാരിന്റെ അഭിഭാഷകൻ കെ.എം. നടരാജ് അറിയിച്ചു. ആരവല്ലി പരിസ്ഥിതി നാശ ആശങ്കയിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. അവിടുത്തെ ഖനനം അടക്കമുള്ളവയിൽ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി തയ്യാറാക്കിയ ശുപാർശകളും അതംഗീകരിച്ച കഴിഞ്ഞ നവംബർ 20ലെ സുപ്രീംകോടതി വിധിയും കഴിഞ്ഞ ഡിസംബർ 29ന് മരവിപ്പിച്ചിരുന്നു. സ്റ്റേ ഉത്തരവ് തുടരും. പ്രാഥമിക വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. വിഷയം നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും. 100 മീറ്റർ ഉയരമെങ്കിലും ഉണ്ടെങ്കിലേ ആരവല്ലി കുന്നായി പരിഗണിക്കേണ്ടതുള്ളൂ എന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരം സുപ്രീംകോടതി നവംബർ 20ന് അംഗീകരിച്ചിരുന്നത്. 12,081 ആരവല്ലി കുന്നുകളിൽ 1048 എണ്ണത്തിന് മാത്രമാണ് 100 മീറ്ററും അതിനു മുകളിലും ഉയരപരിധിയുള്ളത്. നിലവിലെ ഉത്തരവിന്റെ മറവിൽ ബാക്കിയുള്ളതെല്ലാം ഖനനത്തിന് ഇരയാവുമെന്നാണ് ആശങ്ക.
മേൽനോട്ടത്തിൽ
വിദഗ്ദ്ധസമിതി
വിഷയത്തിലെ എല്ലാവശവും പരിശോധിക്കും. അതിനായി പുതിയ ഉന്നതതല വിദഗ്ദ്ധസമിതി രൂപീകരിക്കുമെന്ന് ഇന്നലെയും ആവർത്തിച്ചു. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരിക്കും സമിതിയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തി. സമിതിയിൽ ഉൾപ്പെടുത്തേണ്ട പരിസ്ഥിതി പ്രവർത്തകർ, വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുടെ പേരുകൾ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും അമിക്കസ് ക്യൂറി മലയാളിയായ അഡ്വ. കെ.പരമേശ്വറും കൈമാറണം. വിശദമായ നോട്ടും സമർപ്പിക്കണം.