15,000 കോടിയുടെ റെക്കോർഡ് നഷ്‌ടത്തിലേക്ക് എയർ ഇന്ത്യ; കാരണം അഹമ്മദാബാദ് വിമാനദുരന്തം

Thursday 22 January 2026 4:56 PM IST

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ റെക്കോർഡ് നഷ്‌ടം രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദ് വിമാന അപകടവും ഭൗമരാഷ്‌ട്രീയ സംഘർഷങ്ങളും പാകിസ്ഥാൻ വ്യോമപാത അടച്ചതുമാണ് തിരിച്ചടിയായത്. ടാറ്റ ഗ്രൂപ്പിന്റെയും സിങ്കപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ എയർ ഇന്ത്യയ്‌ക്ക് ഈ വർഷം 15,000 കോടി രൂപയുടെ നഷ്‌ടമാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പ്രതിസന്ധിക്കിടെ മാനേജുമെന്റ് സമർപ്പിച്ച അഞ്ചുവർഷം നീളുന്ന പുനരുദ്ധാരണ പദ്ധതി എയർ ഇന്ത്യ ബോർഡ് നിരസിച്ചിരുന്നു. പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്.

എയർ ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്‌ക്ക് പ്രധാന കാരണം കഴിഞ്ഞ ജൂണിലുണ്ടായ ഡ്രീംലൈനർ വിമാനാപകടമാണ്. 240 പേർക്കാണ് അന്ന് ജീവൻ നഷ്‌ടമായത്. കമ്പനി പ്രവർത്തന ലാഭത്തിലേക്ക് എത്തുന്നതിനിടെയായിരുന്നു അപകടം. ഇതോടെ കനത്ത പ്രതിസന്ധി നേരിടേണ്ടിവരികയും ചെയ്‌തു. ഇന്ത്യ - പാക് ഏറ്റുമുട്ടലിനിടെ പാകിസ്ഥാൻ വ്യോമപാത അടച്ചത് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള ദീർഘദൂര പാതകളിലൂടെ സഞ്ചരിക്കേണ്ടി വന്നത് ഇന്ധനച്ചെലവും വർദ്ധിപ്പിച്ചു. ഇന്ത്യൻ വ്യോമയാന മേഖലയിലെ കമ്പനികളുടെ ആധിപത്യവും വ്യാപകമായ ഫ്ലൈറ്റ് റദ്ദാക്കലുകളും വിമാനക്കമ്പനികൾക്ക് തിരിച്ചടിയായി.

നിലവിലെ എയർ ഇന്ത്യ സിഇഒ ക്യാമ്പ്‌ബെൽ വിൽസണ് പകരം പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇതിൽ തീരുമാനം ഉണ്ടാകും. മൂന്നാം വർഷത്തിൽ ലാഭം പ്രതീക്ഷിക്കുന്ന മാനേജ്‌മെന്റിന്റെ അഞ്ച് വർഷ പദ്ധതിയും ബോർഡ് നിരസിച്ചു. കൂടുതൽ വേഗത്തിലുള്ള തിരിച്ചുവരവാണ് ബോർഡ് ആവശ്യപ്പെടുന്നത്. 2024ൽ വിസ്‌താരയെ എയർ ഇന്ത്യയുമായി ലയിപ്പിച്ചതിനെത്തുടർന്ന് സിങ്കപ്പൂർ എയർലൈൻസിന്റെ 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എയർ ഇന്ത്യയുടെ മോശം പ്രകടനം സിങ്കപ്പൂർ എയർലൈൻസിന്റെ വരുമാനത്തെയും ബാധിച്ചുവെന്നാണ് വിവരം.