വൈക്കം മഹാദേവക്ഷേത്രം: പത്തായപ്പുരയുടെ മേൽക്കൂര നന്നാക്കിയതിന് പിറ്റേന്ന് വാഹനമിടിച്ച് തകർന്നു
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂര നന്നാക്കി ഒരു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വാഹനം ഇടിച്ചു തകർന്നു. ഓടുകൾ വീണ്ടും അടർന്ന് ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയിൽ വീഴുമെന്ന നിലയിലായി. മാസങ്ങൾക്ക് മുൻപേ തകർന്ന് അപകടാവസ്ഥയിലായ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂര ചൊവ്വാഴ്ചയാണ് നന്നാക്കിയത്. പടിഞ്ഞാറെ നട - തെക്കേനട റോഡിൽ ക്ഷേത്ര ചുറ്റുമതിലനോട് ചേർന്ന് വളവിലാണ് പത്തായപ്പുരയുടെ മേൽക്കൂര തകർന്ന് ഓടുകൾ താഴെ വീഴുന്ന നിലയിൽ വീണ്ടും അപകട ഭീഷണി ഉയർത്തുന്നത്.
അപകടസാധ്യത ഉയർത്തി മാസങ്ങൾക്ക് ശേഷമാണ് ഇത് നന്നാക്കാൻ ദേവസ്വം ബോർഡ് തയ്യാറായത്. അറ്റകുറ്റപണി നടത്തി തകർന്ന ഭാഗം കഴിഞ്ഞ ദിവസം നന്നാക്കി റിഫ്ളക്ടർ സ്റ്റിക്കർ പതിപ്പിച്ചിചരുന്നു. വലിയ കണ്ടയിനർ ലോറികളടക്കം കടന്ന് പോകുന്ന ഇവിടെ വാഹനങ്ങൾ തട്ടാതിരിക്കാൻ സംവിധാനം കൂടി സജ്ജീകരിക്കണമെന്ന് ദേവസ്വം ബോർഡനോട് ഭക്തർ ആവശ്യപ്പെട്ടിരുന്നതാണ്. അപകടം ഉണ്ടായാൽ ഉടൻ ഇടിക്കുന്ന വാഹനം കണ്ടെത്താനുള്ള നടപടി എടുക്കാനൊ പരാതി കൊടുക്കാനൊ ദേവസ്വം തയ്യാറാകാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.
ചിത്രം വൈക്കം മഹാദേവക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂര വീണ്ടും വാഹനം ഇടിച്ചു തകർന്ന നിലയിൽ.