ക്രിസ്ത്യന്‍ വൈദികനെ ചാണകം തീറ്റിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം: കെസി വേണുഗോപാല്‍

Friday 23 January 2026 9:57 PM IST

മതസ്വാതന്ത്ര്യം നിഷേധിച്ച് പൗരന്റെ ആത്മാഭിമാനത്തോയും വിശ്വാസത്തേയും ബിജെപി ഭരണകൂടം തകര്‍ക്കുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തയച്ചു

ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ക്രൂരമായും മര്‍ദ്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തുനല്‍കി.

നാല്‍പ്പതോളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഞയറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു വൈദികന്റെ വീട് അതിക്രമിച്ചുള്ള അക്രമം. വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. ശേഷം സമീപത്തെ ക്ഷേത്രത്തില്‍ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത് വെറുമൊരു ആള്‍ക്കൂട്ട അക്രമണമല്ലെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പൗരന്റെ ആത്മാഭിമാനത്തേയും വിശ്വാസത്തെയും തകര്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം കാട്ടുനീതി അംഗീകരിക്കാവുന്നതല്ല. നിയമവാഴ്ചയും ബഹുസ്വരതയും സംരക്ഷിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിസംഗത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാണ്. വൈദികന് നേരെ ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പും ഒഡിഷ സര്‍ക്കാരും സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ഇരുവര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.