ഇന്ത്യൻ വംശജനായ യുവാവ് ഭാര്യയെയും ബന്ധുക്കളെയും വെടിവച്ചു കൊലപ്പെടുത്തി, അലമാരയിൽ ഒളിച്ച് കുട്ടികൾ
അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജരായ നാല് പേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വില്ലിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഇന്ത്യക്കാരായ മീനു ഡോഗ്ര (43), ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. മീനുവിന്റെ ഭർത്താവ് വിജയ് കുമാറാണ് (51) കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെടിവയ്പ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരുന്നു. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടികൾ വീട്ടിനുള്ളിലെ അലമാരയിൽ ഒളിക്കുകയായിരുന്നു. ഇതിനിടെ ഒരു കുട്ടി ധൈര്യസംഭരിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ സന്ദേശം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാല് പേരും മരണപ്പെട്ടിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട കുട്ടികളെ പിന്നീട് ഇവരുടെ മറ്റ് ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. സംഭവസ്ഥലത്തു നിന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസലേറ്റ് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോൺസലേറ്റ് അറിയിച്ചു.