'ഡബ്ബ എൻജിൻ സർക്കാർ' ഇവിടെ നടക്കില്ല; സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിലും ഇരട്ട എൻജിൻ സർക്കാർ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. 'ഡബ്ബ (മാലിന്യപ്പെട്ടി) എൻജിൻ സർക്കാർ' ഇവിടെ നടക്കില്ലെന്നും അല്ലാതെ തന്നെ വികസനം നടന്ന സ്ഥലമാണിതെന്നും സ്റ്റാലിൻ പരിഹസിച്ചു. ബി.ജെ.പി എത്ര മറയ്ക്കാൻ ശ്രമിച്ചാലും തമിഴ്നാട് ജനത നേരിട്ട വഞ്ചന മറക്കില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മോദി തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിനെതിരെ നടത്തിയ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഡബിൾ എൻജിൻ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തമ്പോൾ തമിഴ്നാട്, കേരളം, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ എന്നിവയാണ് വികസനത്തിൽ മുന്നിൽ. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദർശിക്കുന്നുണ്ടെന്നും സ്റ്റാലിൻ ആരോപിച്ചു. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം തമിഴ്നാടിന് നൽകേണ്ട 3,458 കോടി രൂപ എപ്പോഴാണ് അനുവദിക്കുക? മണ്ഡല പുനർ നിർണയം വരുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയില്ലെന്ന് എപ്പോഴാണ് ഉറപ്പുനൽകുന്നത്. ബി.ജെ.പി ഏജന്റായി പ്രവർത്തിയ്ക്കുന്ന ഗവർണറെ എപ്പോഴാണ് നിയന്ത്രിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ എപ്പോഴാണ് അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.