ജില്ലാ കോടതി പാലം നിർമ്മാണം: സമീപ പാതകളിലും മുൻകരുതൽ നടപടികൾ പൂർണ്ണമല്ല
ആലപ്പുഴ: വർഷങ്ങൾ നീളാൻ സാദ്ധ്യതയുള്ള ജില്ലാക്കോടതി പാലം പണിക്കു മുന്നോടിയായി സമീപ ഇടറോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം സുഗമമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പരിഹാരമില്ല. വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായി സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം സുഗമമാക്കണമെന്ന് മാസങ്ങൾക്ക് മുമ്പേ നിവേദനം അധികൃതർക്ക് നൽകിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചിരിക്കുകയാണെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ആരോപിച്ചു. സമീപത്തെ എല്ലാ വഴികളിലും വാഹനത്തിരക്ക് കൂടിയിട്ടും നിസംഗ മനോഭാവമാണ് അധികാരികൾ വച്ചു പുലർത്തുന്നത്. രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ മതിയായ വീതിയില്ലാത്ത ഇത്തരം റോഡുകളിൽ അപകടസാദ്ധ്യതയും വർദ്ധിച്ചിരിക്കുകയാണെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. പാലം പൊളിക്കൽ തീയതി പലതവണ മാറ്റിവച്ചിട്ടും ഈ കാലയളവിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഒന്നും നടത്താതിരുന്നത് അധികൃതരുടെ ഉദാസീനതയും ജനാധിപത്യ വിരുദ്ധ സമീപനവുമാണെന്നും അസോ. ചൂണ്ടിക്കാട്ടി.
നടപടി വേണം
സൂചനാ ബോർഡുകൾ സ്ഥാപിക്കണം
റോഡിലുള്ള പാർക്കിംഗ് നിയന്ത്രിക്കണം
അനധികൃത വഴി കച്ചവടങ്ങളും മാർഗതടസം സൃഷ്ടിക്കുന്ന ഏച്ചുകെട്ടലുകളും കൽക്കെട്ടുകളും നീക്കണം
ആകെ തടസ്സം
ജില്ലാ കോടതി- കിടങ്ങാംപറമ്പ്- കോർത്തശേരി- ഫിനിഷിംഗ് പോയിന്റ് റോഡിലേക്ക് എത്തിച്ചേരുന്ന കിടങ്ങാംപറമ്പ്- ബോട്ട് ജെട്ടി ഇടറോഡ് അടക്കമുള്ള വഴികളിലേയും വിവിധ തടസങ്ങളാണ് പ്രധാനമായും ഒഴിവാക്കേണ്ടതെന്ന് ടി.ആർ.എ സൂചിപ്പിച്ചു. മാസങ്ങളായി പൊട്ടിക്കിടക്കുന്ന ഭൂഗർഭ ജലവിതരണ കുഴൽ നന്നാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വഴികൾ അടിയന്തിരമായി ടാറിംഗ് നടത്തുകയും തടസമായ മരച്ചില്ലകൾ ഒഴിവാക്കുകയും വേണം. റോഡ് വശത്ത് കൂട്ടിയിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വസ്തുവകകൾ മാറ്റണം. സൗകര്യവും വീതിയുമില്ലാത്ത വഴികളിലൂടെ ഭാരവാഹനങ്ങൾ നിരോധനം കടക്കുന്നതും കുരുക്കുണ്ടാക്കുന്നു.
അറ്റകുറ്റപ്പണികൾ നടത്താനും വൃക്ഷ ശിഖരങ്ങൾ വെട്ടിനീക്കുകയും ചെയ്യണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയുമില്ല തോമസ് മത്തായി കരിക്കംപള്ളിൽ
അസോസിയേഷൻ പ്രസിഡന്റ്