തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരെ വെട്ടിപരിക്കേൽപ്പിച്ച ഗുണ്ടാത്തലവനെ പൊലീസ് വെടിവച്ചു കൊന്നു

Tuesday 27 January 2026 1:27 PM IST

പെരമ്പലൂർ: ഗുണ്ടാ ആക്രമണം ശക്തമാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ പൊലീസ് വെടിവച്ചു കൊന്നു. തമിഴ്നാട്ടിലെ പെരമ്പലൂരിലാണ് സംഭവം. കൊടുംകുറ്റവാളി അഴകുരാജയെയാണ് (30) കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്കു നേരെ പൊലീസ് വെടിയുതിർത്തത്.

സംഭവത്തിൽ പരിക്കേറ്റ സബ് ഇൻസ്‌പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24ന് കുപ്രസിദ്ധ ഗുണ്ടയായ വെള്ളൈക്കാളിയെ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് വെടിയേറ്റ് മരിച്ച അഴകുരാജ. ഈ കേസിൽ പ്രത്യേക സംഘങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഴകുരാജയെ പിടികൂടിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചുവച്ച സ്ഥലം കാണിച്ചുതരാനായി അഴകുരാജയെ തിരുമാന്തുറൈ വനമേഖലയിൽ എത്തിച്ചതായിരുന്നു പൊലീസ്. പൊടുന്നനെ ഒളിപ്പിച്ചുവച്ച മാരകായുധം പുറത്തെടുത്ത അഴകുരാജ കൂടെയുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൊലീസിനെ വെട്ടിച്ച് വനത്തിനുള്ളിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് നേരെ പൊലീസ് സ്വയംരക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ അഴകുരാജ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.