ഗ്യാസ് ചോർച്ച, സൂക്ഷിച്ച് ഇല്ലെങ്കിൽ ആളിക്കത്തും
കോട്ടയം : കാലപ്പഴക്കം ചെന്ന സിലിണ്ടറുകളും അശ്രദ്ധ നിറഞ്ഞ കൈകാര്യം ചെയ്യലും കൂടിച്ചേരുമ്പോൾ വൻദുരന്തത്തിന് വഴിതെളിയ്ക്കും. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് പലപ്പോഴും തുണയായി മാറുന്നത്. വേണ്ടത്ര വായു സഞ്ചാരം ഇല്ലാത്തതിനാൽ അടുക്കളയിൽ പാചകവാതകം ചോർന്നാലും അന്തരീക്ഷത്തിൽ അവ്രേഗം ലയിച്ചു ചേരില്ല. സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ തീ പിടിക്കുകയോ തീ ഉള്ളിലേക്ക് കടക്കുകയോ ചെയ്താൽ മാമ്രേ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ളൂ.വാതക ചോർച്ചയാണ് ജില്ലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാചക വാതക സിലിണ്ടർ തുറന്ന സ്ഥലത്തും ഗ്യാസ് അടുപ്പ് അടഞ്ഞ സ്ഥലത്തും സൂക്ഷിക്കാതിരിക്കുകയാണ് പ്രതിവിധി. സിലിണ്ടറിൽ നിന്ന് അടുപ്പിലേക്ക് വരുന്ന ട്യൂബിൽ പൊട്ടൽ ഇല്ലെന്ന് ഉറപ്പു വരുത്തണം. അടുപ്പിലെ നോബ് തിരിച്ച് ഗ്യാസ് പ്രവഹിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ അടുപ്പ് കത്തിക്കണം. ഉപയോഗം കഴിഞ്ഞ് സിലിണ്ടറിലെ വാൽവ് അടയ്ക്കണം.
ഗ്യാസ് ചോർന്നാൽ വാൽവ് ഒഫ് ചെയ്യുക
ചോർച്ചയുള്ള സ്ഥലത്തെ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനോ സ്വിച്ചുകൾ ഓൺ ചെയ്യാനോ ഓൺ ആയി കിടക്കുന്ന സ്വിച്ചുകൾ ഓഫാക്കാനോ പാടില്ല. മെയിൻ സ്വിച്ച് ഓഫ് ചെയ്യുക
ചോർച്ചയുള്ള റൂമിലെ ജനാലകളും വാതിലുകളും തുറന്നിട്ട് വായു കടത്തുക. വേഗതയിൽ ഓടാനോ നടക്കാനോ ശ്രമിക്കരുത്
തറയിൽ വെള്ളം ഒഴിക്കുകയോ, നനഞ്ഞ ചാക്കുകളോ തുണികളോ വിരിച്ചിടുകയോ ചെയ്യുക.
സിലിണ്ടറുകളിലെ തിരിമറി
കാലപ്പഴക്കം ചെന്ന സിലിണ്ടറുകൾ ഏജൻസികൾ നൽകുന്നതും അപകടത്തിന് വഴിയൊരുക്കുന്നു. വർഷങ്ങൾ പഴക്കമുള്ള സിലിണ്ടറുകൾ അറ്റകുറ്റപ്പണി നടത്താതെ വീണ്ടും പെയിന്റടിച്ചാണ് പുതിയതെന്ന പേരിൽ നൽകുന്നതെന്ന് ഉപഭോക്താക്കളുടെ ആക്ഷേപമുണ്ട്.
വീടിന്റെ അടുക്കള കത്തി നശിച്ചു
പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ അടുക്കള കത്തിനശിച്ചു. ഇന്നലെ രാവിലെ 11 ഓടെ കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലായിരുന്നു സംഭവം. കാലിയായ പാചക വാതക സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ ചോർച്ചയുണ്ടാകുകയും അടുപ്പിൽ നിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു. കാഴ്ചശക്തി നഷ്ടമായ ആളാണ് ഷാഹുൽ ഹമീദ്. അപകട സമയത്ത് അടുക്കളയിൽ ഉണ്ടായിരുന്ന മാതാവ് റഷീദയും ഭാര്യ നജീമയും ചേർന്ന് വേഗത്തിൽ ഷാഹുൽ ഹമീദുമായി വീടിന് പുറത്ത് ഇറങ്ങിയതിനാൽ വൻഅപകടം ഒഴിവായി. ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങളും പൂർണമായും കത്തിനശിച്ചു. നാട്ടുകാർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് അഗ്‌നിശമനസേനയെത്തി തീ അണച്ചു.