കുറഞ്ഞവിലയിൽ കുടിവെള്ളം നൽകാനുള്ള 'സുജലം' പാളി
ആലപ്പുഴ : ഗ്രാമീണമേഖലയിൽ, ശുദ്ധമായ കുടിവെള്ളം കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച 'സുജലം' പദ്ധതി മുന്നേറ്റമില്ലാതെ കിതയ്ക്കുന്നു. പൊതുമേഖല സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഉത്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' പോലുള്ള ബ്രാൻഡുകൾ റേഷൻകടകളിലൂടെ കുറഞ്ഞവിലയ്ക്ക് നൽകുന്ന പദ്ധതി 2024ലാണ് ജില്ലയിൽ ആരംഭിച്ചത്.
പത്തനംതിട്ടയിൽ നിന്നുള്ള വിതരണ ഏജൻസിയുടെ സഹകരണത്തോടെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലും ചേർത്തലയിലും മാത്രമാണ് പദ്ധതി മുടക്കമില്ലാതെ തുടരുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ജില്ലയിൽ റേഷൻ കടകളും കെ സ്റ്റോറും വഴി മിതമായ നിരക്കിൽ കുപ്പിവെള്ളമെത്തിച്ചാൽ വിജയിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിൽ പദ്ധതി ആരംഭിക്കാൻ പോലും സാധിച്ചിരുന്നില്ല. ചെങ്ങന്നൂരിൽ വിതരണം പാതിവഴിയിൽ നിലച്ചു. ചേർത്തല, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ആദ്യഘട്ടത്തിൽ സ്റ്റോക്കുകൾ വേഗത്തിൽ വിറ്റഴിക്കപ്പെട്ടിരുന്നു. ഇറിഗേഷൻ വകുപ്പ് മുഖേന വിവിധ ഏജൻസികളെ നിയോഗിച്ചാണ് കുപ്പിവെള്ള വിതരണം നടത്തിയിരുന്നത്. ഏജൻസികൾ പിൻവാങ്ങിയതാണ് തിരിച്ചടിയായത്. കുപ്പിവെള്ളം ഒരു ലിറ്ററിന് 8 രൂപ നിരക്കിലും അരലിറ്റർ ആറ് രൂപ നിരക്കിലുമാണ് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. വ്യാപാരികൾക്ക് ഒരു ലിറ്റർ വെള്ളം 10 രൂപ നിരക്കിൽ കച്ചവടം ചെയ്യാനാകും.
വിതരണക്കാരെ കിട്ടിയില്ല
1.താലൂക്ക് അടിസ്ഥാനത്തിൽ റേഷൻ കടകളിലേക്ക് കുടിവെള്ളമെത്തിക്കാൻ വിതരണ ഏജൻസികളെ ലഭ്യമാകാത്തതാണ് ജില്ലയിൽ പദ്ധതി പരാജയപ്പെടാൻ കാരണം 2.ആരംഭഘട്ടത്തിൽ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ മാത്രമാണ് വിതരണത്തിന് ഏജൻസിക്കാരെ ലഭിച്ചിരുന്നത്
3.പൊതുവിപണിയിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയായിരിക്കെ പകുതിവിലയ്ക്ക് റേഷൻ കടയിൽ നിന്ന് ലഭ്യമാക്കുന്നതാണ് പദ്ധതി
റേഷൻ കടയിലെ നിരക്ക്
ഒരുലിറ്ററിന് : 10രൂപ
തണുപ്പിച്ചാൽ : 12
വ്യാപാരികൾക്ക് നൽകുന്ന വില : 8 രൂപ
ആവശ്യത്തിന് വിതരണക്കാരെ ലഭിക്കുന്നില്ലെന്നതാണ് പദ്ധതി നേരിടുന്ന പ്രതിസന്ധി. വിതരണമുള്ള കടകളിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്
- ജില്ലാ സപ്ലൈ ഓഫീസർ