2 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ
നെടുമ്പാശേരി: രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി വിദേശ വനിത കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. ടോംഗോ സ്വദേശി ലാറ്റി ഫറ്റാവോ ഔറോ(44)യാണ് 3.9 കിലോ മെത്താക്യുലോൺ എന്ന രാസലഹരിയുമായി സിയാൽ സുരക്ഷാ വിഭാഗത്തിന്റെയും കസ്റ്റംസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
ദോഹയിൽ നിന്ന് നെടുമ്പാശേരിയിൽ എത്തി ഇവിടെ നിന്ന് ആഭ്യന്തര യാത്രക്കാരിയായി ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. ഇതിനായി ആഭ്യന്തര ടെർമിനലിൽ ഇരിക്കുമ്പോൾ സിയാൽ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർക്ക് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.
രണ്ട് കിലോ വീതമുള്ള രണ്ട് പായ്‌ക്കറ്റുകളിലായി ലഗേജിലെ രഹസ്യ അറയിലാണ് രാസലഹരി ഒളിപ്പിച്ചിരുന്നത്. മുമ്പും ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് യുവതി മൊഴി നൽകി. അങ്കമാലി കോടതിയിൽ ഹാജരാക്കിക പ്രതിയെ റിമാൻഡ് ചെയ്തു.