ഉത്സവാന്തരീക്ഷത്തിൽ മികവുത്സവം
തൊടുപുഴ: ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നടന്ന സാക്ഷരതാ പരീക്ഷക്ക് ഉത്സവാന്തരീക്ഷം. ' മികവുത്സവം' എന്ന പേരിൽ നടന്ന പരീക്ഷക്ക് മുന്നോടിയായി 18 പഞ്ചായത്തുകളിൽ സംഘടിപ്പിച്ച പഠിതാക്കളുടെ യാത്ര അയപ്പ് സമ്മേളനങ്ങളും ശ്രദ്ധേയമായി.യാത്രയയപ്പ് യോഗങ്ങളിലും പരീക്ഷാ സംഘാടനത്തിലും ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ, വോളണ്ടറി ടീച്ചർമാർ, എന്നിവരുടെ സജീവ സാന്നിധ്യം പഠിതാക്കൾക്ക് ആവേശമായി. സാക്ഷരതാ പ്രേരക്മാരും ടീച്ചർമാരും പരീക്ഷക്ക് നേതൃത്വം നൽകി. പരീക്ഷയുടെ മുഖ്യനിരീക്ഷകൻ കേന്ദ്രവിദ്യാഭാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നവ്ദീപ്, സംഘാംഗങ്ങൾ എന്നിവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിച്ചത്. സാക്ഷരത മിഷൻ അസി:ഡയറക്ടർ ഡോ:ലിജോ പി.ജോർജ്ജ്, ജില്ലാ കോർഡിറ്റേർ പി.എം അബ്ദുൾകരീം, പ്രോജക്ട് കോർഡിനേറ്റർ ശ്രീജൻ.ടി.വി.എന്നിവരും മുഖ്യ നിരീക്ഷകനോടൊപ്പം ഉണ്ടായിരുന്നു
123 പരീക്ഷാകേന്ദ്രങ്ങൾ
ജില്ലയിലെമ്പാടും 123 പരീക്ഷാകേന്ദ്രങ്ങളിലായി 6033 പേരാണ് പരീക്ഷ എഴുതിയത്. അടിമാലി, മൂന്നാർ, ദേവികുളം, മാങ്കുളം,ചിന്നക്കനാൽ, ബൈസൻവാലി,രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പൻചോല,അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാർ, വണ്ടൻമേട്, ചക്കുപള്ളം, വണ്ടിപ്പെരിയാർ, പാമ്പാടുംപാറ, ഉപ്പുതറ പഞ്ചായത്തുകളിലാണ് പദ്ധതി നടന്നത്.മികവുത്സവത്തിൽ പങ്കെടുത്തത് മൂന്നാർ (609 പേർ) ഗ്രാമ പഞ്ചായത്തിലാണ്. രണ്ടാമത് നെടുങ്കണ്ടം (602 പേർ) തമിഴ് മേഖലകളിൽ നിന്നുള്ളവരായിരുന്നു പരീക്ഷ എഴുതിയവരിൽ ഭൂരിഭാഗവും. പഠിതാക്കളിൽ ഏറെയും 60ന് മുകളിൽ പ്രായമുള്ളവരും ആയിരുന്നു. മികവുത്സവത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാൻ അവസരം നല്കും.