മാറനല്ലൂർ വൈദ്യുത ശ്മശാനം അടഞ്ഞുതന്നെ
മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച വൈദ്യുത പൊതുശ്മശാനം പ്രവർത്തനരഹിതമായിട്ട് മൂന്ന് വർഷം കഴിഞ്ഞു. നിലവിൽ ഗ്യാസിലുള്ള ശ്മശാനം പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാർ മരണമടഞ്ഞാൽ ചെലവ് കുറഞ്ഞതായിരുന്നു വൈദ്യുത ശ്മശാനം.
മാറനല്ലൂരിലെ വൈദ്യുത ശ്മശാനം ആത്മനിദ്രാലയം മന്ത്രിയായിരുന്ന എ.സി.മൊയ്‌തീൻ 2020 ഒക്ടോബർ 8നാണ് ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എരുത്താവൂർ ചന്ദ്രൻ 2004ലാണ് സർക്കാർവക മലവിളകുക്കിരി പാറയ്ക്ക് സമീപത്ത് ഒരേക്കർ 6സെന്റ് സ്ഥലം 4,07,550രൂപയ്ക്ക് ശ്മശാനത്തിനായി വാങ്ങിയത്.മൃതദേഹങ്ങൾ വിറകുപയോഗിച്ച് സംസ്കരിക്കുന്ന ശ്മശാനമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ 2015ൽ എൻ.ഭാസുരാംഗൻ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് 75ലക്ഷം രൂപ വിനിയോഗിച്ച് ശാന്തികവാടം മാതൃകയിലുള്ള പൊതുശ്മശാനം ആത്മനിദ്രാലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനം 2015സെപ്തംബറിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനാണ് നിർവഹിച്ചത്. 75ലക്ഷം രൂപ വിനിയോഗിച്ച് ശാന്തികവാടം മാതൃകയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്രവർത്തനം നിലച്ചു
ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പലഘട്ടങ്ങളിലും മുടങ്ങിയിരുന്നു. ശ്മശാനത്തിന് ഇതുവരെ രണ്ട് കോടിയോളം രൂപ വിനിയോഗിച്ചിട്ടുണ്ട്. മാറനല്ലൂർ കുക്കുരിപാറയ്ക്ക് സമീപത്തെ മലവിളയിലാണ് ആത്മനിദ്രാലയം സ്ഥിതിചെയ്യുന്നത്. ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ സാധാരണക്കാർക്കും വളരെ കുറച്ച് വസ്തുവുള്ളവർക്കും ശവസംസ്കാരത്തിനുള്ള ബുദ്ധിമുട്ടിന് പരിഹാരമായിരുന്നു. എന്നാൽ വൈദ്യുത ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചതോടെയാണ് ബുദ്ധിമുട്ടായത്.
ആശയക്കുഴപ്പത്തിൽ
വൈദ്യുത ശ്മശാനം പ്രവർത്തനമാരംഭിക്കണമെങ്കിൽ മെഷീനറികളുടെ തകരാർ പരിഹരിക്കുന്നതിനും മറ്റ് അറ്റകുറ്റപണികൾക്കുമായി 35ലക്ഷം രൂപ വിനിയോഗിക്കേണ്ടിവരുമെന്നാണ് ഗവ.ഇലക്ട്രിക്കൽ എൻജിനിയറിംഗ് സെക്ഷൻ തയ്യാറാക്കിയ എസ്റ്റിമേറ്റിലുള്ളത്. ശുചിത്വമിഷന് പഞ്ചായത്ത് എസ്റ്റിമേറ്റ് കൈമാറിയിട്ടുണ്ട്.എന്നാൽ പുതിയ മെഷീൻ സ്ഥാപിക്കുന്നതിന് 40ലക്ഷം രൂപ ചെലവ് വരുമത്രെ. പുതിയ മെഷീൻ സ്ഥാപിക്കണോ നിലവിലെ മെഷീന്റെ കതകരാറ് പരിഹരിക്കണോ എന്നതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ഒരു മൃതദേഹം വാതകത്തിൽ സംസ്കരിക്കുന്നതിന് രണ്ടായിരത്തിലേറെ രൂപ ചെലവാകും. വൈദ്യുതി ഉപയോഗിച്ചാണെങ്കിൽ 500രൂപയിലൊതുങ്ങും.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യുദ്ധകാലാടിസ്ഥാനത്തിൽ 2022-23ൽ 11മാസം കൊണ്ടാണ് 1കോടി 35ലക്ഷം രൂപ വിനിയോഗിച്ച് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചത്.ഗ്യാസിൽ പ്രവർത്തിക്കുന്ന ശ്മശാനമാണ് നിലവിലുള്ളത്.