'അശ്വതി"യുടെ മട്ടുപാവിലുണ്ട് ഓർക്കിഡ് നമ്പ്യാരുടെ പൂപ്പാഠം

Wednesday 28 January 2026 9:52 PM IST

കണ്ണൂർ: എൺപത്തിയേഴാം വയസ്സിലും താഴെ ചൊവ്വയ്ക്കടുത്തുള്ള അശ്വതിയിലെ യു.കെ.ബി.നമ്പ്യാരെന്ന റിട്ട സൈനികൻ പൂന്തോട്ടമൊരുക്കുകയാണ്. ഇതുവഴി പോകുന്നവരുടെ നോട്ടം ഈ വീട്ടിലേക്ക് അറിയാതെ പാറിവരുന്നതിന് പിന്നിൽ ഇദ്ദേഹത്തിന്റെ അദ്ധ്വാനമാണ്. പൂക്കളുടെ സ്വർഗമെന്ന് വിളിക്കാൻ പാകത്തിലാണ് പൂക്കളുമായി 'അശ്വതിയുടെ" നിൽപ്പ്.

മട്ടുപ്പാവിൽ മാത്രം 120ലധികം ബൊഗൈൻവില്ലകളാണ് പല നിറങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇപ്പോൾ നടന്നുവരുന്ന പുഷ്‌പോത്സവനഗരിയിൽ യു.കെ.ബി.നമ്പ്യാരുടെ സാന്നിധ്യമാണ്. കഴിഞ്ഞ 30 വർഷമായി സസ്യപരിപാലനത്തിലും അലങ്കാര പുഷ്പഫലസസ്യ പ്രദർശനത്തിലും തന്റെ വൈദഗ്ധ്യം മറ്റുള്ളവരുമായി പങ്കുവെക്കുന്ന ഇദ്ദേഹം പുഷ്‌പോത്സവങ്ങളിലെ പരിചിതമുഖമാണ്.ഓർക്കിഡ് കൃഷി നാട്ടിൽ പ്രചാരത്തിലാകുന്നതിന് വർഷങ്ങൾക്ക് മുമ്പേ തന്നെ, ഇതിന്റെ വിപണിമൂല്യവും അനന്തസാദ്ധ്യതകളും തിരിച്ചറിഞ്ഞ അദ്ദേഹത്തിന് നാട്ടുകാർ സ്‌നേഹപൂർവ്വം ഇട്ട പേരാണ് 'ഓർക്കിഡ് നമ്പ്യാർ' എന്നത്.

ഒന്നരപതിറ്റാണ്ട് നാവികസേനയിലും തുടർന്ന് 20 വർഷം ഡിഫൻസ് സിവിലിയനിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടറായും സേവനമനുഷ്ഠിച്ച നമ്പ്യാറുടെ മനസ്സിലും ശരീരത്തിലും യൗവ്വനം നിറഞ്ഞു നിൽക്കുന്നതും പൂക്കൾക്ക് നടുവിലായതിനാലാണ്. ശാരീരികമായ ചെറിയ വെല്ലുവിളികൾക്കിടയിലും തന്റെ മട്ടുപ്പാവിലെ തോട്ടം അദ്ദേഹം തന്നെയാണ് പരിപാലിക്കുന്നത്.

പുറത്തുനിന്നറിഞ്ഞ പുഷ്പപാഠങ്ങൾ

നാവികസേനയിലായിരുന്ന കാലത്ത് വിദേശയാത്രകളിൽ സഹപ്രവർത്തകർ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ തിരക്കുകൂട്ടുമ്പോൾ, നമ്പ്യാർ പാർക്കുകളിലും പൂന്തോട്ടങ്ങളിലുമായിരുന്നു ചിലവിട്ടത്.പതിറ്റാണ്ടുകൾക്ക് മുമ്പേ ഓർക്കിഡ് കൃഷിരീതികളെക്കുറിച്ച് ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു അദ്ദേഹം.റിട്ടയേ‌ർഡ് അദ്ധ്യാപികയായ ഭാര്യ പദ്മാവതിയും പൂന്തോട്ടപരിചരണത്തിൽ ഇദ്ദേഹത്തിന്റെ ഒപ്പമുണ്ട്. ബെംഗളൂരുവിൽ എൻജിനീയറായ മഹേഷ് ബാബുവും ബിന്ദുവുമാണ് ഇദ്ദേഹത്തിന്റെ മക്കൾ. .

അക്വാപോണിക്സ് പ്രചാരകൻ വിദേശങ്ങളിൽ വ്യാപകമായ 'അക്വാപോണിക്സ്' എന്ന കൃഷിരീതിയെ നാടിന് മുന്നിൽ അവതരിപ്പിച്ചുവരികയാണ് യു.കെ.ബി നമ്പ്യാർ.കേരളീയ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമായ ഈ രീതി അണുകുടുംബങ്ങൾക്ക് അടുക്കളത്തോട്ടങ്ങളിൽ വിജയകരമായി പരീക്ഷിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.അക്വാപോണിക്സ് അടുക്കളത്തോട്ടങ്ങളിൽ വ്യാപിപ്പിക്കാൻ. കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്ന് നമ്പ്യാർ പറയുന്നു.