സി.ഐ ഓഫീസ് ജംഗ്ഷനിൽ വേണം അടിപ്പാത... 800 ദിനം പിന്നിട്ട് നാട്ടുകാരുടെ സമരം
കൊടുങ്ങല്ലൂർ: സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തി വരുന്ന അനിശ്ചിതകാല സായാഹ്ന ധർണ നാളെ 800 ദിവസം പിന്നിടും. എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. നാളെ വൈകിട്ട് അഞ്ചിന് പ്രതിഷേധ സദസ് സംഘടിപ്പിക്കും. സമരപ്പന്തലിലെ പ്രതിഷേധ സദസിൽ നഗരസഭ ചെയർപേഴ്‌സൺ ഹണി പീതാംബരൻ, വൈസ് ചെയർമാൻ സുമിത നിസാഫ്, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, മറ്റു സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കാൻ സാധിക്കില്ലെന്ന് എൻ.എച്ച്.എ.ഐ അധികൃതർ വ്യക്തമാക്കിയതായുള്ള പ്രചാരണത്തിനിടെയാണ് 800ാം ദിനത്തിലുള്ള പ്രതിഷേധ സദസ്. അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർക്ക് വേണ്ടി സാങ്കേതിക വിഭാഗം മാനേജർ ഇക്കാര്യം അറിയിച്ചതായി പറയുന്നത്.
അപകടങ്ങളും മരണങ്ങളും ആവർത്തിച്ചതിനെ തുടർന്നാണ് നാട്ടുകാർ എലിവേറ്റഡ് ഹൈവേ എന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് അടിപ്പാതയെങ്കിലും നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം ആരംഭിച്ചത്.