തട്ടിപ്പുക്കേസ്: കാർത്തിയുടെ ഹർജി പരിഗണിച്ചു
നേരത്തെ മൂന്ന് ജഡ്‌ജിമാർ പിന്മാറിയിരുന്നു
സി.ബി.ഐയ്‌ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്
വിചാരണ സ്റ്റേ ചെയ്യണമോയെന്നതിൽ ഫെബ്രു.4ന് വാദം
ന്യൂഡൽഹി: ചൈനീസ് വിസാ തട്ടിപ്പുക്കേസിലെ വിചാരണാനടപടിക്കെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം സമർപ്പിച്ച ഹർജി ഒടുവിൽ ഡൽഹി ഹൈക്കോടതി പരിഗണിച്ചു. നേരത്തെ മൂന്ന് ജഡ്‌ജിമാർ പിന്മാറിയിരുന്നു. ഇന്നലെ ജസ്റ്റിസ് മനോജ് ജെയിൻ ഹർജി പരിഗണിച്ചു. വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലടക്കം സി.ബി.ഐയ്‌ക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഫെബ്രുവരി 4ന് വാദം കേൾക്കും. ജസ്റ്റിസുമാരായ ഗിരീഷ് കത്പാലിയ, സ്വരാന കാന്ത ശർമ്മ, അനുപ് ജയ്റാം ഭംഭാനി എന്നിവരാണ് പിന്മാറിയിരുന്നത്. തട്ടിപ്പ്,ക്രിമിനൽ ഗൂഢാലോചന,സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിൽ കാർത്തിയെ വിചാരണ നടത്താനാണ് ഡൽഹി റൗസ് അവന്യു കോടതിയുടെ തീരുമാനം. ഇതിനെയാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാർത്തി ചോദ്യംചെയ്യുന്നത്. ഇടനിലക്കാർ മുഖേന 50 ലക്ഷം രൂപ വാങ്ങി 250ൽപ്പരം ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ വീസ ശരിയാക്കി നൽകിയെന്നാണ് സി.ബി.ഐ ആരോപണം. പഞ്ചാബിലെ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്കാണ് ചട്ടങ്ങൾ മറികടന്ന് പ്രൊജക്‌ട് വീസ അനുവദിച്ചതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.