ഇൻഡോർ മാതൃകയിൽ മാലിന്യ സംസ്‌കരണം
തിരുവനന്തപുരം: നഗരസഭയിൽ ഇൻഡോർ മാതൃകയിൽ മാലിന്യ സംസ്‌കരണം നടപ്പാക്കും,നഗരസഭ സേവനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റും തുടങ്ങിയ നിരവധി വികസന പദ്ധതികൾ അവതരിപ്പിക്കുന്ന കരട്‌രേഖ പ്രകാശനം ചെയ്‌ത് മേയർ വി.വി.രാജേഷ്. പ്രധാനമന്ത്രിക്ക് സമർപ്പിച്ച തിരുവനന്തപുരം നഗരസഭ വികസന കരടുരേഖയാണ് മേയർ വി.വി.രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ്.ആശനാഥ്,ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ,ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തത്.
വികസന രേഖ പൂർണമല്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മേയർ വ്യക്തമാക്കി. തെരുവ്നായ ശല്യം പരിഹരിക്കുക,കുടിവെള്ളം ഉറപ്പാക്കുക, മാലിന്യ നിർമ്മാർജനം തുടങ്ങിയവയ്‌ക്ക് ആയിരിക്കും കൂടുതൽ പ്രധാന്യം നൽകുക. ആമയിഴഞ്ചാൻ തോട്ടിലേക്കും പാർവതി പുത്തനാറിലേക്കും ഡ്രെയിനേജുകൾ ബന്ധിപ്പിച്ച് മാലിന്യം ഒഴുക്കിവിടുന്നത് സാറ്റ്‌ലൈറ്റ് മാപ്പിംഗിലൂടെ കണ്ടെത്തും. നഗരം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയുള്ള വികസന രേഖയാണ് തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നതിനായി നഗരസഭ അടുത്തമാസം വികസന കോൺക്ലേവും സെമിനാറും നടത്തും. ഇതിനുശേഷം പദ്ധതികൾ തയ്യാറാക്കി വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുമെന്നും മേയർ പറഞ്ഞു.
വികസന രേഖയിലെ മറ്റ്
പ്രധാന നിർദ്ദേശങ്ങൾ
വിവിധ പദ്ധതികളുടെ പ്രോഗ്രസ് കാർഡ് അവതരണം ജനകീയ അഭിപ്രായങ്ങൾ അനുസരിച്ചുള്ള ജനകീയ ബഡ്ജറ്റ് രൂപീകരണം ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ഭരണം 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം നഗരത്തിലെ വീടുകളിൽ കേന്ദ്ര പദ്ധതികൾ ഉറപ്പാക്കുന്നതിനായി പ്രത്യേക സെന്ററുകൾ നഗരസഭയുടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കും വീടില്ലാത്തവർക്ക് അഞ്ചുവർഷത്തിനകം വീട് എല്ലാ വാർഡുകളിലും സമഗ്ര ഡ്രെയിനേജ് സംവിധാനം വഴിവിളക്കുകൾ കേന്ദ്രീകൃത സംവിധാനത്തിൽ കൊണ്ടുവരും തിരുവനന്തപുരത്തെ മികച്ച തുറമുഖ നഗരമാക്കും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കും തെരുവുനായ്‌ക്കളെ ഷെൽറ്റർ ചെയ്യുന്ന പദ്ധതി