മിനിയപോളിസിൽ ഇൽഹാൻ ഒമറിനുനേരെ ആക്രമണം

Thursday 29 January 2026 1:52 AM IST

മിന്നസോട്ട:കുടിയേറ്റക്കാരെ നേരിടുന്നതിനുള്ള നടപടികൾ കടുക്കുന്ന മിന്നസോട്ടയിൽ ജനപ്രതിനിധി ഇൽഹാൻ ഒമറിനുനേരെ ആക്രമണം. മിനിയപോളിസ് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടെ ആക്രമി ഒമറിനുനേരെ പാഞ്ഞടുത്ത് എന്തോ ദ്രാവകം അവർക്കുനേരെ സ്പ്രേ ചെയ്യുകയുമായിരുന്നു. ആക്രമിയെ സുരക്ഷ ഭടന്മാർ കീഴടക്കി. എന്തു തരം ദ്രാവകമാണ് സ്പ്രേ ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിർത്തലാക്കാനും ആഭ്യന്തര സുരക്ഷ സെക്രട്ടറി ക്രിസ്റ്റി നോയിം രാജിവെക്കാനും ഇൽഹാൻ ഒമർ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

ഇൽഹാൻ ഒമറിനു പ്രസംഗിക്കുമ്പോൾ അക്രമി നേരെ ഒടിയടിക്കുന്നതും ദ്രാവകം സ്പ്രേ ചെയ്യുന്നതും കാണാം.അയാളെ സുരക്ഷ ഭടന്മാർ കീഴടക്കുന്നതും ചെറിയ ഇടവേളയ്ക്കുശേഷം ഇൽഹാൻ വീണ്ടും പ്രസംഗം തുടരുന്നതും വീഡിയോയിലുണ്ട്. പ്രതി ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ദ്രാവകം സ്പ്രേ ചെയ്തതെന്നും ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തതായും മിനിയാപൊളിസ് പോലീസ് പറഞ്ഞു. ഇൽഹാനു നേരെയുള്ള ആക്രമണത്തെ രാഷ്ട്രീയ നേതാക്കൾ അപലപിച്ചു. സംഭവത്തിനുശേഷം 'താൻ ഭയപ്പെടില്ലെന്ന്' ഇൽഹാൻ എക്‌സിൽ കുറിച്ചു.

ഇൽഹാൻ ഒമർ

ട്രംപ് സർക്കാറിന്റെ വിമർശകരിൽ പ്രമുഖയാണ് ഇൽഹാൻ ഒമർ.മിന്നസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികളെ നിരന്തരം പ്രതിരോധിക്കുന്ന വ്യക്തിയാണവർ. അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ സോമാലി വംശജ.മിന്നസോട്ടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വെള്ളക്കാരല്ലാത്ത വനിതകൂടിയാണ്. കോൺഗ്രസിലെത്തുന്ന ആദ്യ രണ്ട് മുസ്‌ലിം വനിതകളിൽ ഒരാളാണ് ഇവർ. ​​ട്രംപ് സർക്കാറിന്റെ ഇസ്രയേൽ അനുകൂല നിലപാടിനെ തുറന്നെതിർക്കുന്ന വ്യക്തിയാണ്. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയെന്ന് ട്രംപ് ഇവരെ വിശേഷിപ്പിച്ചിരുന്നു.