യുക്രെയിനിൽ ട്രെയിനിന് നേരെ ഡ്രോണാക്രമണം:5 മരണം
കീവ്: യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കിഴക്കൻ യുക്രെയ്നിലെ ഹർകീവിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യയുടെ ഡ്രോണാക്രമണത്തിൽ 5 മരണം. 200ൽ അധികം യാത്രക്കാരുമായി പോയ ട്രെയിനിനുനേരെ മൂന്ന് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ് ഹർകീവ്. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ പ്രദേശങ്ങളിലെ വൈദ്യുതി നിലച്ചതായി ഗവർണർ ഒലെഹ് സിനിഹുബോവ് അറിയിച്ചു.റഷ്യ രാത്രിയിൽ 165 ഡ്രോണുകൾ തൊടുത്തെന്നും അതിൽ 135 എണ്ണം യുക്രെയ്‌ൻ വ്യോമ പ്രതിരോധ സേന നിർവീര്യമാക്കിയെന്നും യുക്രെയ്‌ൻ വ്യോമസേന അറിയിച്ചു. തെക്കൻ യുക്രെയ്‌ൻ നഗരമായ ഒഡേസയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. രണ്ടു കുട്ടികളും ഗർഭിണിയുമടക്കം 25 പേർക്കു പരുക്കേറ്റു. ഒഡേസയിൽ നടത്തിയ ആക്രമണത്തെ ക്രൂരമായത് എന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വിശേഷിപ്പിച്ചു. യുക്രെയ്‌ൻ, റഷ്യൻ പ്രതിനിധികൾ ഞായറാഴ്ച പുതിയ ചർച്ചകൾക്ക് തയാറെടുക്കുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
‘ഇത്തരത്തിലുള്ള ഓരോ ആക്രമണവും നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെ ഇല്ലാതാക്കും. ഈ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്ന പങ്കാളികളുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തും’
- സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചത്.