കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രതിഫലിപ്പിച്ച് സാമ്പത്തിക സർവേ, നടപ്പ് സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച നേടുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഇന്ത്യ 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. 2026- 2027വർഷത്തിൽ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയിലാകും വളർച്ച കൈവരിക്കുകയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചു. 2020-21 കാലത്ത് 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25 കാലയളവിൽ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്‌തി വളരെ കുറഞ്ഞു. മൂലധനച്ചെലവ് ജിഡിപിയുടെ നാല് ശതമാനത്തിലേയ്ക്ക് ഉയർന്നു. സാമ്പത്തിക മേഖലയുടെ മികവിന്റെ സൂചനയായി ഇതിനെ കാണാം. ആഭ്യന്തര ഡിമാൻഡ്, സ്വകാര്യ ഉപഭോഗം തുടങ്ങിയവയായിരിക്കും വരുംവർഷങ്ങളിൽ വളർച്ചയെ നയിക്കുക. വിതരണ രംഗത്ത് സേവന മേഖലയായിരിക്കും പ്രധാന സംഭാവന നൽകുക.
അമേരിക്ക ഉയർന്ന താരിഫ് ഏർപ്പെടുത്തിയിട്ടും ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2.4 ശതമാനവും സേവന കയറ്റുമതി 6.5 ശതമാനവും വർദ്ധിച്ചു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യശേഖരം 11 മാസത്തെ ഇറക്കുമതി മൂല്യത്തിന് തുല്യമാണ്. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.8 ശതമാനമെന്ന മിതമായ നിലയിലും. യുഎസുമായുള്ള വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ട്.
2025-26 സാമ്പത്തിക വർഷത്തിൽ ധനകമ്മി 4.4 ശതമാനമായിരിക്കുമെന്ന് ബഡ്‌ജറ്റിൽ കണക്കാക്കുന്നു. 2024-25 കാലയളവിൽ ഇത് 4.8 ശതമാനമായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനച്ചലവ് മഹാമാരിക്ക് മുൻപുള്ള കാലത്തെ 1.7 ശതമാനത്തിൽ നിന്ന് 2024-25 കാലത്ത് നാല് ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.