മണലിയിൽ ആദിവാസിയുടെ വീട് തീയിട്ട് നശിപ്പിച്ചു
വിതുര: ആദിവാസിയായ വീട്ടമ്മയും പിതാവും താമസിച്ചിരുന്ന വീട് തീയിട്ട് നശിപ്പിച്ചതായി പരാതി. വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് ബുധനാഴ്ച പുലർച്ചയോടെ കത്തിച്ചത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്നപ്പോഴാണ് കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ചിരുന്ന വീട് കത്തിച്ചത്.
പാത്രങ്ങളും കൈവശാവകാശരേഖകളും റേഷൻകാർഡും മറ്റും കത്തിനശിച്ചു.തനിക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശിയെ പ്രതിയാക്കി സുമംഗല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.വർഷങ്ങളായി സുമംഗലക്കൊപ്പം താമസിച്ചിരുന്നയാൾ നാല് മാസം മുൻപ് പിണങ്ങിപ്പോയതായി പരാതിയിൽ പറയുന്നു.ദിവസങ്ങൾക്ക് മുൻപ് സുമംഗലയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.നിർദ്ധനായ ആദിവാസിയുടെ വീട് തീയിട്ട് നശിപ്പിച്ച പ്രതിക്കെതിരെ കേസെടുക്കണമെന്ന് മണലി വാർഡ് മെമ്പർ മഞ്ജു,ബ്ലോക്ക് പഞ്ചായത്തംഗം വിഷ്ണു ആനപ്പാറ എന്നിവർ ആവശ്യപ്പെട്ടു.