ഗർഭിണിയായ പൊലീസ് കമാൻഡോയെ മർദ്ദിച്ചുകൊന്ന് ഭർത്താവ്

Friday 30 January 2026 5:08 AM IST

ന്യൂഡൽഹി: ഡൽഹി പൊലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്ടിക്സ് കമാൻഡോയായ യുവതിയെ മർദ്ദിച്ചു കൊലപ്പെടുത്തി ഭർത്താവ്. കാജൽ ചൗധരിയാണ് (27)​ കൊല്ലപ്പെട്ടത്. നാല് മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലാർക്കായ അങ്കുറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ റിമാൻഡിലാണ്. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയും സ്ത്രീധനത്തെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. കാജലിനെ ഡംബലുകൊണ്ട് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

22നാണ് അങ്കുർ കാജലിനെ ആക്രമിച്ചത്. ചൗധരിയുടെ സഹോദരനും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളുമായ നിഖിലാണ് സംഭവം ആദ്യം അറിയുന്നത്. ആക്രമിക്കപ്പെട്ട ദിവസം സഹോദരി വിളിച്ചിരുന്നുവെന്നും ഫോണിൽ സംസാരിക്കുന്നതിനിടെ അങ്കുർ ഡംബെൽ ഉപയോഗിച്ച് അടിക്കാൻ തുടങ്ങിയെന്ന് കാജൽ പറഞ്ഞതായും നിഖിൽ പറയുന്നു. ഭർതൃമാതാവും സഹോദരിമാരും കാജലിനെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ആരോപിച്ചു. കാജലിന്റെ മാതാപിതാക്കളിൽ നിന്ന് അങ്കുർ പണം വാങ്ങിയിരുന്നു.

2022ലാണ് കാജൽ ഡൽഹി പൊലീസിൽ ചേർന്നത്. 2023ലായിരുന്നു വിവാഹം. ഇരുവർക്കും ഒന്നരവയസുള്ള മകനുണ്ട്. അങ്കുറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.