മടങ്ങാൻ തയ്യാറാണെന്ന് ഒ.പി.എസ്,​ വേണ്ടെന്ന് ഇ.പി.എസ്

Friday 30 January 2026 2:20 AM IST

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകങ്ങൾക്കും തുടക്കം.

എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) നയിക്കുന്ന എ.ഐ.എ.ഡി.എം.കെയിലേക്ക് മടങ്ങിവരാൻ സമ്മതമാണെന്ന് ഒ. പനീർസെൽവം (ഒ.പി.എസ്)​പറഞ്ഞത് ചർച്ചയായി. തിരഞ്ഞെടുപ്പ് നേരിടാൻ ഐക്യകക്ഷിയുടെ ആവശ്യകതയുണ്ടെന്നും പറഞ്ഞു. എന്നാൽ പനീര്‍സെല്‍വത്തിന്റെ തിരിച്ചുവരവിനെ താൻ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്ന് ഇ.പി.എസ് പ്രതികരിച്ചു. വ്യാഴാഴ്ച തേനിയിൽ നടന്ന പൊതുപരിപാടിയിൽ പനീർസെൽവം ഇ.പി.എസിനെ ജ്യേഷ്ഠസഹോദരനെന്നാണ് സംബോധന ചെയ്തത്. 'ഞാനിതുവരെ എന്റെ സഖ്യ നിലപാട് തീരുമാനിച്ചിട്ടില്ല. എ.ഐ.എ.ഡി.എം.കെയിലെ ഞങ്ങളുടെ അവകാശങ്ങൾക്കായുള്ള നിയമപോരാട്ടം തുടരും. ഒന്നിക്കാൻ തയ്യാറാണ്. ടി.ടി.വി ദിനകരൻ സ്വാഗതം ചെയ്യാൻ തയ്യാറാണ്. ഇ.പി.എസ് തയ്യാറാണോ'- പനീർസെൽവം ചോദിച്ചു.

മുൻമുഖ്യമന്ത്രി കൂടിയായ പനീർസെൽവം ഒരുകാലത്ത് ജയലളിതയുടെ വിശ്വസ്തനായിരുന്നു. ജയലളിതയുടെ മരണശേഷം പാർട്ടിയിൽ പിളർപ്പുണ്ടായി. തുടർന്ന് 2022ൽ പനീർസെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഡി.എം.കെയ്‌ക്കെതിരെ എ.ഐ.എ.ഡി.എം.കെയിലെ പിളർന്ന വിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടുവരാൻ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് പനീർസെൽവത്തിന്റെ പ്രതികരണം.