മിഠായി നൽകി പെൺകുട്ടികളെ പീഡിപ്പിച്ചു; പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് കോടതി
തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം അനുവദിച്ച് കോടതി. കതിരൂർ പൊന്ന്യം സ്വദേശി കെ മിദ്‌ലാജിനാണ് (29) തലശ്ശേരി അഡീഷനൽ ജില്ലാ കോടതി ജാമ്യം നൽകിയത്. സാധാരണഗതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്ന പോക്‌സോ കേസുകളിൽ പ്രതിയെ ഹാജരാക്കിയ ദിവസം തന്നെ ജാമ്യം ലഭിക്കുന്നത് ജില്ലയിൽ ആദ്യത്തെ സംഭവമാണെന്നാണ് നിയമവിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. തലശ്ശേരിയിലെ കല്യാണ വീട്ടിലെത്തിയ 12 വയസ്സുള്ള രണ്ട് പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നതാണ് മിദ്‌ലാജിനെതിരെയുള്ള പരാതി. കുട്ടികൾ രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പിടിയിലായത്.
സാധാരണ പോക്‌സോ കേസുകളിൽ മജിസ്‌ട്രേറ്റിന് മുൻപാകെയാണ് പ്രതികളെ ഹാജരാക്കാറുള്ളത്. എന്നാൽ മിദ്‌ലാജിനെ നേരിട്ട് ജില്ലാ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ച സമയത്ത് കോടതിയിൽ വാദി ഭാഗത്തിന് വേണ്ടി പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഇത് ജാമ്യനടപടികൾ എളുപ്പമാക്കി. പൊലീസ് തന്നെ മർദ്ദിച്ചതായും പ്രതി കോടതിയിൽ ആരോപിച്ചിട്ടുണ്ട്. സ്വന്തം ജാമ്യത്തിലാണ് പ്രതി നിലവിൽ പുറത്തിറങ്ങിയത്. ഫെബ്രുവരി രണ്ടിനകം ആൾ ജാമ്യം ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പോക്‌സോ കേസിൽ ഇത്തരമൊരു നടപടി അസാധാരണമാണെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി ശശീന്ദ്രൻ പറഞ്ഞു. സാധാരണ പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷമേ ഇത്തരം കേസുകളിൽ തീരുമാനമെടുക്കാറുള്ളൂ. എന്ത് സാഹചര്യത്തിലാണ് പ്രതിയെ നേരിട്ട് ജില്ലാ കോടതിയിൽ ഹാജരാക്കിയതെന്ന് വ്യക്തമല്ലെന്നും, ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന് മേൽക്കോടതിയെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.