മകനെ രക്ഷിക്കാൻ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരൻ,​ പിതാവിനും മകനുമെതിരെ കേസെടുത്ത് വനംവകുപ്പ്

Thursday 29 January 2026 9:58 PM IST

ഗിർ സോമനാഥ്: പുലിയുടെ ആക്രമണത്തിൽ നിന്നും മകനെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി അറുപതുകാരൻ. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ ബുധനാഴ്ച വൈകന്നേരമാണ് സംഭവം നടന്നത്. മകനെ രക്ഷിക്കാനാണ് ഇയാൾ പുലിയെ കൊന്നതെങ്കിലും സംഭവത്തിൽ വനംവകുപ്പ് പിതാവിനും മകനുമെതിരെ കേസെടുത്തു.

വീടിന് പുറത്തെ ഷെഡിൽ വിശ്രമിക്കുകയായിരുന്നു 60കാരനായ ബാബുഭായ് നാരൻഭായ് വാജയെ പതുങ്ങി എത്തിയ പുലി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ബാബുഭായിയുടെ നിലവിളി കേട്ട് മുറിക്കുള്ളിൽ നിന്നും മകൻ ശർദുൽ (27) ഓടിയെത്തി. പിതാവിന് നേർക്കുള്ള ആക്രമണം നിർത്തി പുലി മകന്റെ മേൽ ചാടിവീണു. മകനെ പുലി കടിച്ചുപിടിക്കുന്നത് കണ്ട ബാബുഭായ് ഒട്ടും താമസിയാതെ വീട്ടിലുണ്ടായിരുന്ന അരിവാളെടുത്ത് പുലിയെ നേരിടുകയായിരുന്നു. മിനിട്ടുകൾ നീണ്ട ആക്രമണത്തിനൊടുവിലാണ് പുലി ചത്തത്.

പുലിയുടെ ആക്രമണത്തിൽ ബാബുഭായിക്കും ശർദുലിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ വന്യമൃഗത്തെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ബാബുഭായിക്കും മകൻ ശർദുലിനുമെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.