നാടുകാണിയിൽ ആനിമൽ സഫാരി പാർക്ക് വരും ഈ ബഡ്ജറ്റിൽ നാലു കോടി
തളിപ്പറമ്പ്: നാടുകാണിയിൽ അനിമൽ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനായി ബഡ്ജറ്റിൽ 4 കോടി രൂപ വകയിരുത്തിയതോടെ വർഷങ്ങളായി കാത്തിരുന്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്ത് പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള 256 ഏക്കർ ഭൂമിയിലാണ് സഫാരി പാർക്ക് ഒരുക്കുന്നത്. ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കുറപ്പത്തോട്ടങ്ങളിൽ ഒന്നായ നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപറേഷൻ ഭൂമി റവന്യൂ വകുപ്പിന് വിട്ടുനൽകാനുള്ള നിരാക്ഷേപ പത്രം നൽകിയിട്ടുണ്ട്. മുന്നൂറ് ഏക്കറോളം വരുന്ന തോട്ടം ഭൂമിയാണിത്. സി പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ആദ്യഘട്ടത്തിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശത്താണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നും ഏഷ്യയിലെ ഏറ്റവും വലിയ കുറപ്പത്തോട്ടങ്ങളിൽ ഒന്ന് നശിപ്പിക്കാനുള്ള നീക്കമാണിതെന്നും യു.ഡി.എഫും സി.പി.ഐയും ആരോപിച്ചിരുന്നു. എന്നാൽ മൃഗങ്ങൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥ ഒരുക്കുന്നതിനൊപ്പം പ്രകൃതി സംരക്ഷണവും ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധികൃതർ വിശദീകരിച്ചു.പദ്ധതി പൂർത്തീകരിക്കുന്നതോടെ കണ്ണൂർ ജില്ലയ്ക്ക് പുതിയ വിനോദസഞ്ചാര കേന്ദ്രം ലഭിക്കുകയും പ്രദേശത്തെ വിനോദസഞ്ചാര മേഖല കൂടുതൽ ഊർജസ്വലമാകുകയും ചെയ്യും.
അതിഥികൾക്ക് സ്വാഭാവിക അന്തരീക്ഷം
പാരമ്പര്യ മൃഗശാലകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൂടുകളിൽ അല്ലാതെ സ്വാഭാവിക വനാന്തരീക്ഷത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന. നിലവിലുള്ള പ്രകൃതി അതേപോലെ നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാണ് പാർക്ക് വികസിപ്പിക്കുക. കവചിത വാഹനങ്ങളിൽ സഞ്ചരിച്ച് മൃഗങ്ങളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിരീക്ഷിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കും. സഫാരി പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കർ ഭൂമി ആവശ്യമാണ്. മൃഗശാല അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഈ പ്രദേശം സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.
നാടുകാണി സഫാരി പാർക്ക്
വിസ്തൃതി 300 ഹെക്ടർ
ചിലവ് ₹300 കോടി
പബ്ലിക്-കോപ്പറേറ്റീവ്-പ്രൈവറ്റ് പങ്കാളിത്തം