പ്രതീക്ഷിച്ചത്ര കിട്ടിയില്ല

Friday 30 January 2026 12:12 AM IST

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് നേരിയ തലോടലും മുമ്പ് പ്രഖ്യാപിച്ചിരുന്ന ചിലപദ്ധതികളുടെ ആവർത്തനവും മാത്രം. പ്രതിസന്ധിയിലായ കയർ മേഖലയ്ക്ക് ഉണർവേകുന്ന പദ്ധതികളും പാക്കേജും ബഡ്ജറ്റിലില്ല. 500കോടിയുടെ നവീകരണപാക്കേജാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കയർസഹകരണസംഘങ്ങളുടെ പുനരുജ്ജീവനത്തിന് ആവശ്യമായതൊന്നും ലഭിച്ചില്ല.

പ്രഖ്യാപിച്ച ചില നാമമാത്ര പദ്ധതികൾ ആശ്വാസമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കയർസംഘങ്ങളെ പരിരക്ഷിക്കാൻ കൂലിവർദ്ധനവും വിലയും വർദ്ധിപ്പിച്ചിട്ടില്ല. കുട്ടനാടിനെ കൈപിടിച്ചുയർത്താൻ പര്യാപ്തമായ പദ്ധതികളും ബഡ്ജറ്റിൽ ഇടംപിടിച്ചില്ല. നെല്ല് സംഭരണത്തിന് 150കോടി പ്രഖ്യാപിച്ചത് മാത്രമാണ് ആശ്വാസം. നിലവിലെ പി.ആർ.എസ് വായ്പ ഒഴിവാക്കി പ്രാഥമിക സഹകരണസംഘങ്ങൾ വഴി കർഷകർക്ക് സംഭരണസമയത്ത് പണം നൽകുന്ന മാതൃകയാണ് നടപ്പാക്കുന്നത്.

14 സ്ഥലങ്ങളിൽ ചാമ്പ്യൻസ് ബോട്ട്ലീഗ് (സി.ബി.എൽ) നടത്താൻ 10.46 കോടി നീക്കിവെച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് തുക കുറവാണ്. 2012ൽ 15കോടിയാണ് അനുവദിച്ചത്. കഴിഞ്ഞവർഷം ബഡ്ജറ്റിൽ 8.96 കോടി നീക്കിവച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐ.എ.വി) ഉള്ള വിഹിതം 50 കോടിയിൽ നിന്നും 60 കോടി രൂപയായി വർദ്ധിപ്പിച്ചു.കേപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും നൈപുണ്യ വിജ്ഞാന വികസന കേന്ദ്രത്തിനും സാഗര ആശുപത്രിയുടെ നവീകരണത്തിനും ഇൻക്യുബേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കുമായി ആറ് കോടി രൂപ വകയിരുത്തി.

രണ്ടാം കുട്ടനാട് പാക്കേജിന് 75കോടി

 കുട്ടനാട്ടിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 60.50 കോടി  തോട്ടപ്പള്ളി പദ്ധതിയുടെ വിവിധ പ്രവൃത്തികൾക്ക് അഞ്ചുകോടി കുട്ടനാട് മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് നബാർഡ് പദ്ധതിക്ക് 100 കോടി  തീരദേശ സംരക്ഷണത്തിനുള്ള ആർ.ഐ.ഡി.എഫ് പദ്ധതിക്ക് 15കോടി  വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും നവീകരണത്തിനും 159കോടി  ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാതാലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റുകൾ സ്ഥാപിക്കും  ജില്ല ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് മൂന്ന് കോടി

 കായംകുളത്ത് സ്ഥിരം നാടക തീയേറ്റർ നിർമ്മിക്കുവാൻ 'നാടകഗൃഹ'ത്തിന് 85 ലക്ഷം

കയറിന് 110.65 കോടി

 കയർമേഖലയുടെ വിഹിതം 110.65 കോടിയായി വർദ്ധിപ്പിച്ചു  കയർമേഖല നവീകരിക്കുന്ന പദ്ധതിക്ക് 20 കോടി രൂപ ചകിരിച്ചോറിന്റെ വ്യവസായികാടിസ്ഥാനത്തിലുള്ള സംസ്കരണത്തിനും വിപണനത്തിനും മൂന്ന് കോടി  കയർ ഉൽപന്നങ്ങൾക്ക് വില വ്യതിയാന സ്ഥിരത ഫണ്ടിന് 36കോടി  കയർ ഉത്പാദന സംഘങ്ങളുടെ പുനഃക്രമീകരണത്തിനും മാനേജീരിയൽ സബ്സിഡി പദ്ധതികൾക്കും13.50കോടി

പത്തുവർഷം പാഴാക്കിയതിന്റെ സാക്ഷ്യ പത്രമാണ് ബഡ്ജറ്റ്. ജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. പ്രഖ്യാപനങ്ങൾ ഈ സർക്കാരിന് ഇനി ഒരിക്കലും നടപ്പാക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് പൊള്ളയായ വാഗ്ദാനങ്ങൾ കുത്തി നിറച്ചിരിക്കുകയാണ്..പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചു എന്ന് അവകാശപ്പെടുന്ന പിണറായി സർക്കാർ ക്ഷേമപെൻഷന്‍ 2500 രൂപയായി വർദ്ധിപ്പിച്ചിട്ടില്ല.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2024 ൽ നടപ്പാക്കേണ്ടതായിരുന്നു. അതിനുള്ള ശമ്പള കമ്മീഷനെ നിയമിച്ചത് പോലും ഈ ബഡജറ്റിലാണ്

- കെ.സി.വേണുഗോപാൽ എം.പി, എഐസിസി ജനറൽ സെക്രട്ടറി