അമ്മയും മകളും ജീവനൊടുക്കിയ സംഭവം സയനൈഡിന്റെ വഴി തേടി പൊലീസ്
ശംഖുംമുഖം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജീവനൊടുക്കാൻ ഇവർക്ക് സയനൈഡ് ലഭിച്ച വഴി കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ആത്മഹത്യകുറിപ്പിൽ ജീവിച്ചിരിക്കുമ്പോൾ പിതാവിന്റെ കൈവശം സയനൈഡ് ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ഗ്രീമയുടെ കുറിപ്പിലുണ്ട്.എന്നാൽ മാസങ്ങൾക്കു മുൻപ് പിതാവ് രാജീവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഇതിന്റെ വിഷമത്തിൽ ഗ്രീമയും മാതാവും മനംനൊന്ത് ഇരിക്കുന്നതിനിടെയാണ്, ഉണ്ണിക്കൃഷ്ണന്റെ ബന്ധുവിന്റെ മരണാന്തരച്ചടങ്ങുകൾക്കായി ഇയാൾ നാട്ടിലെത്തുന്നതും ഇവിടെവച്ച് ഗ്രീമയെയും മാതാവിനെയും അപമാനിച്ചതും. പിന്നാലെയാണ് അമ്മയും മകളും വീട്ടിലെത്തി ജീവനൊടുക്കിയത്.
രണ്ടുപേരുടെയും ആന്തരികാവയങ്ങളുടെ പരിശോധനാഫലം കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ. നിലവിൽ ഉണ്ണിക്കൃഷ്ണനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് പൂന്തുറ പൊലീസ് കേസെടുത്തിരിക്കുന്നത്.ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് കൂടുതൽ അന്വേഷിക്കുന്നത്.പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ റിമാൻഡിലാണ്.