തമിഴ്‌നാട്ടിൽ തിളങ്ങി മലയാളത്തിന്റെ ലേഡി സ്റ്റാഴ്സ്
തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മലയാളി താരങ്ങൾക്ക് വൻ തിളക്കം.2016 മുതൽ 2022 വരെയുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഞ്ച് വർഷത്തെയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കി എന്നത് ശ്രദ്ധേയം. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻതാര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ.2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മികച്ച നടിയായി. 2020ൽ സുരറൈപോട്ര് സിനിമയിലെ അഭിനയത്തിന് അപർണ ബാലമുരളി പുരസ്കാരം സ്വന്തമാക്കി. 2021ൽ ജയ്‌ഭീമിലെ അഭിനയത്തിന് ലിജോമോൾ, 2016ൽ റിലീസ് ചെയ്ത 'പാമ്പു സട്ടൈ"യിലെ പ്രകടനത്തിന് കീർത്തി സുരേഷ് മികച്ച നടിയായി. 2017ൽ 'അരം" എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കി. 2018ൽ ചെക്ക ചിവന്ത വാനം സിനിമയിലെ പ്രകടനത്തിന് ജ്യോതികയാണ് മികച്ച നടി.2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉർവശിക്കാണ്. 2016 ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020 ലെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് നേടി. സംഗീത സംവിധായകൻ ശരത്തിന്റെ സഹോദരന്റെ മകളാണ് വർഷ. റഹ്മാനാണ് 2016ലെ മികച്ച വില്ലൻ.വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ എന്നിവരാണ് മികച്ച നടന്മാർ. മധുമിതയും മികച്ച നടിക്കുള്ള (2021) പുരസ്കാരത്തിന് അർഹയായി. ലോകേഷ് കനകരാജ്, മാരി സെൽവരാജ്, സുധ കൊങ്കര, പുഷ്കർ-ഗായത്രി, പാർഥിപൻ, ജ്ഞാനവേൽ, ഗൗതം രാമചന്ദ്രൻ എന്നിവർ സംവിധായകർ പുരസ്കാരം നേടി . മാനഗരം, അറം, പരിയേറും പെരുമാൾ, അസുരൻ, കൂഴങ്കൽ, ജയ് ഭീം, ഗാർഗി എന്നിവയാണ് മികച്ച സിനിമകൾ. അവാർഡ് വിതരണം ഫെബ്രുവരി 13ന് വൈകുന്നേരം ചെന്നൈയിൽ നടക്കും.