'നിരന്തരം സമ്മർദ്ദം ചെലുത്തി,​ സി ജെ റോയ്‌‌യുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥർ' ,​ ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്

Friday 30 January 2026 10:26 PM IST

ബംഗളുരു : പ്രമുഖ വ്യവസായി സി.ജെ. റോയ്‌യുടെ മരണത്തിന് ഉത്തരവാദി ഇൻകംടാക്സ് ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ്. ഐ.ടി ഉദ്യോഗസ്ഥർ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നും പ്രകാശ് ആരോപിച്ചു. ഇന്ന് വൈകിട്ട് 3.15നാണ് ഇൻകംടാക്സ് റെയ്‌ഡിനിടെ കോ‌ർപ്പറേറ്റ് ഓഫീസിൽ വച്ച് സി.ജെ. റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. നാളെ ബംഗളുരുവിൽ വച്ചായിരിക്കും സംസ്കാരം. കുടുംബാംഗങ്ങൾ വിദേശത്ത് നിന്ന് രാത്രി മടങ്ങിയെത്തും. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബൗറിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി

.

കേരളത്തിൽ നിന്നുള്ള ഐ.ടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുകയാമെന്നും ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സീമന്ത്കുമാർ സിംഗ് അറിയിച്ചു. സി.ജെ.റോയ്‌യുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിർത്ത തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.