യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, അറസ്റ്റ്
തൃശൂർ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ജില്ലാ സെക്രട്ടറി അഞ്ജനയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡിന്റെ കമ്പി കയറി ടിജോ എൽത്തുരുത്തിന്റെ കാലിന് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സി.പ്രമോദ് എന്നിവർ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസ് സ്റ്റേഷനിലെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജെനീഷിന് നേരെയും പൊലീസ് ബലം പ്രയോഗിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെയും ശബരിമല സ്വർണക്കൊള്ള എസ്.ഐ.ടി അന്വേഷണം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും സംഘടിപ്പിച്ച മാർച്ച് ഒ.ജെ.ജെനീഷ് ഉദ്ഘാടനം ചെയ്തു. പൊലീസ് രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പൊലീസ് ബലമായി നീക്കം ചെയ്തു. ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് ഇടയാക്കിയത്. ബെന്നി ബഹ്നാൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, നേതാക്കളായ പി.എ.മാധവൻ, ഒ.അബ്ദുറഹിമാൻകുട്ടി, ജോസ് വള്ളൂർ എന്നിവർ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. മാദ്ധ്യമ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായി. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, മിഥുൻ മോഹൻ, കാവ്യ രഞ്ജിത്, സുശീൽ, സൂരജ്, ജെറോം ജോൺ, നിഖിൽ കൃഷ്ണൻ, വിഷ്ണുചന്ദ്രൻ, പി.കെ.ശ്യാംകുമാർ, സുമേഷ് കെ.നായർ എന്നിവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.
നടത്തിയത് നരനായാട്ട്: അഡ്വ.ജോസഫ് ടാജറ്റ്
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ പ്രതിപക്ഷ സമരങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തര വകുപ്പും പൊലീസുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. അതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമം. പ്രതിപക്ഷ സമരങ്ങളെ സർക്കാരിന് ഭയമാണ്. ആ പേടിയാണ് പൊലീസിന്റെ നരനായാട്ടെന്നും അദ്ദേഹം പറഞ്ഞു.