പീച്ചിയിൽ നിന്ന് വെള്ളമില്ല കണ്ണീർക്കുടിച്ച് കർഷകർ

Saturday 31 January 2026 12:00 AM IST
വിൽവട്ടംമേഖലയിലെ പാടശേഖരം ഉണങ്ങിയ നിലയിൽ

തൃശൂർ: പീച്ചിയിൽ നിന്ന് വെള്ളമില്ല, മാടക്കത്തറ, കോർപ്പറേഷൻ പരിധിയിലെ 300 ഏക്കറോളം നെൽക്കൃഷി ഉണക്കു ഭീഷണിയിൽ. വിൽവട്ടം, കുറ്റുമുക്ക്, നെട്ടിശ്ശേരി, മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം എന്നീ മേഖലയിൽ ഫെബ്രുവരി മാർച്ച് മാസത്തോടെ വിളവെടുക്കാറായ നെൽക്കൃഷിയാണ് ഉണങ്ങാറായി നിൽക്കുന്നത്. പത്ത് ദിവസമെങ്കിലും വെള്ളം ലഭിച്ചാലാണ് നല്ല രീതിയിൽ വിളവെടുക്കാനാകൂവെന്ന് കർഷകർ പറയുന്നു. അറുപതിലേറെ കർഷകരാണ് കൃഷി ഇറക്കിയിരിക്കുന്നത്. പലരും പാട്ടത്തിനാണ് കൃഷി ചെയ്യുന്നത്. പീച്ചിയിൽ നിന്ന് വലതുകര കനാലിലൂടെ പതിനഞ്ച് ദിവസം മാത്രമാണ് കൃഷിക്കായി വെള്ളം തുറന്നുവിട്ടത്. കഴിഞ്ഞവർഷം വരെ ഒരു മാസത്തോളം വെള്ളം തുറന്നിരുന്നു. എന്നാൽ വെള്ളം തുറന്നുവിട്ടാൽ മാടക്കത്തറ പഞ്ചായത്തിലെ വിളവെടുക്കാറായ നെല്ല് നശിക്കുമെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ പ്രശ്‌നം പരിഹരിക്കാൻ കനാലിൽ ചീർപ്പ് പലക ഇട്ടാൽ മതിയെന്നും കർഷകർ പറയുന്നു.

മുണ്ടനാട്ട് പാടശേഖരത്തും പ്രതിസന്ധി

ചെറുതുരുത്തി മുണ്ടനാട്ട് പാടശേഖരത്തിലെ പടിഞ്ഞാറ് ഭാഗത്തെ നെൽക്കൃഷിയും വെള്ളം കിട്ടാതെ നശിക്കുകയാണ്. പ്രദേശത്തെ കുളം കാടു കയറി നശിച്ചതോടെ ജലസേചന സൗകര്യങ്ങൾ ഇല്ലാതായി. ഒൻപത് ഏക്കറോളം നെൽക്കൃഷിയാണ് ഈ ഭാഗത്തുള്ളത്. വെള്ളം കിട്ടാതെ കൃഷി പൂർണമായും ഉണങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് കർഷകർ.

പരാതിയുമായി പാടശേഖര സമിതി

നെൽക്കൃഷി നശിച്ച് ലക്ഷക്കണക്കിന് രൂപ നഷ്ടം വരുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിൽവട്ടം കുറ്റുമുക്ക് പാടശേഖര സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാടശേഖര സമിതി ഭാരവാഹികളായ വർഗീസ്, സി.വി.ജോൺസൻ, ശശിധരൻ, സി.ജി.അനന്തൻ, എ.എസ്.ദിവാകരൻ എന്നിവർ കൗൺസിലർമാരെ സന്ദർശിച്ച് പരാതി നൽകി. ഇന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥരെയും കളക്ടറെയും നേരിൽക്കണ്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖര സമിതി.